2011 ജനുവരി 27, വ്യാഴാഴ്‌ച

അദ്ധ്യായം മൂന്ന്



           നാട്ടുവഴികള്‍


                                                വര്‍ഷങ്ങള്‍  രണ്ടോ, മൂന്നോ കടന്നു പോയി. ഈ കാലമൊക്കെയും  അനിയത്തിയായിരുന്നു  കൂട്ട്. പിന്നെ  പേരമ്മയുടെ  വീട്ടിലും  പോകും. പേരമ്മയുടെ  അടുത്ത്  പേരപ്പന്‍ ഇല്ലാത്തപ്പോള്‍  കൂട്ടുകിടക്കാന്‍  നേരെ  മൂത്ത ചേച്ചിയും  ആയിട്ടാണ് പോവുക. ചേച്ചി  എന്നേക്കാള്‍ ധൈര്യവതിയാണ് . രണ്ടു  മുറികളുള്ള  വീടാണെങ്കിലും പേരമ്മ  തിണ്ണയിലെ  കിടക്കു. തുറന്നു  കിടക്കുന്ന  തിണ്ണ രാത്രിയില്‍  അടവാക്കാന്‍  പേരപ്പന്‍ കുറെ  ഓല മറകള്‍  ഉണ്ടാക്കി വെച്ചിട്ടുണ്ട്.  രാത്രിയാകുമ്പോള്‍  ഓലമറകള്‍ ഓരോന്നായി  കഴുക്കോലില്‍  നിന്ന് തൂക്കിയിട്ട്  വീടിന്റെ  മുന്‍വശം  മുഴുവനും  മറെക്കുന്നു. അപ്പോള്‍  ആ  തിണ്ണ മുറിപോലെയാകും. നേരം വെളുക്കുമ്പോൾ   മറകള്‍  എല്ലാം  എടുത്തു  മാറ്റും. അപ്പോള്‍  തുറസ്സായ  തിണ്ണയും. തിണ്ണയുടെ  ഒരു  അറ്റത്തായിട്ടാണ്  പേരമ്മയുടെ  കട്ടില്‍.ആ  ഭാഗത്തെ  മറ  ഒരിക്കിലും  നീക്കാറില്ല. തിണ്ണയുടെ   അരികുവശം  കൃത്യം  മുന്‍ഭാഗം, കുറെ  നീളത്തില്‍  കട്ടിയുള്ള  പലക  ഉറപ്പിച്ചിരിക്കയാണ്. അത്  ഒരു  ബെഞ്ചിന്റെ  ഗുണം  ചെയ്യും. ഞങ്ങള്‍  ചെന്നാല്‍  അവിടെയാണ്  ഇരിക്കുക.  പേരമ്മ മുറുക്കാന്‍  ഇടിക്കുന്നത്‌  ആ   പലക പുറത്തു  വെച്ചാണ്‌. നീളമുള്ള  തിണ്ണയില്‍  നിന്ന്  അകത്തേക്ക്  രണ്ടു വാതിലുകളായി  രണ്ടു  മുറികള്‍ . മുന്‍വശം  പലകകള്‍ കൊണ്ടുള്ള  നിരയാണ്. പേരമ്മ  തിണ്ണയില്‍  കിടക്കുന്നതുകൊണ്ട്  ഞങ്ങളും  തിണ്ണയിലാണ്  കിടക്കുന്നത് . എനിക്ക്  തിണ്ണയുടെ  അരികില്‍  കിടക്കാന്‍   പേടിയാണ് . ഓലമറ  ഉണ്ടെങ്കിലും. ഞാന്‍  നിരയോടു  ചേര്‍ന്ന്  കിടക്കും. ഉറങ്ങാന്‍  കിടക്കുന്നത്  വരെ  പേരമ്മയുടെ  പ്രാവ്  വിളക്ക് എന്റെ  കൈലായിരിക്കും. താഴെ  വെയ്ക്കാന്‍  തോന്നില്ല. അത്ര  ഭംഗിയാണ്. ശരിക്കും  പ്രാവിന്റെ  ആകൃതിയും  വലുപ്പവും. ഓടുകൊണ്ടുള്ള  വിളക്കായതുകൊണ്ട്‌  സ്വര്‍ണ്ണ നിറമാണ്‌ . ആ  വിളക്ക്  കിട്ടിയിരുന്നെങ്കില്‍  എന്ന് ഒത്തിരി  കൊതിച്ചിട്ടുണ്ട് .

                                      പേരപ്പന്‍   ഇല്ലാത്തപ്പോഴാണല്ലോ ഞങ്ങള്‍  പോകേണ്ടിവരിക . ചിലപ്പോള്‍  മക്കളുടെ  മക്കളും  വന്നു  കുറച്ചു  ദിവസം  നിന്നിട്ട്  പോകാറുണ്ട് . അങ്ങനെ ഇരിക്കെ  പേരമ്മയുടെ  മകളുടെ   മകള്‍ ( ട്രീസയുടെ അപ്പന്റെ പെങ്ങളുടെ മകള്‍ ) അവിടെ താമസിച്ചു  പഠിക്കാന്‍ വന്നു .അവളുടെ   പേര്  സാറ. അവള്‍ കാഴ്ചക്ക്  വളരെ  മിടുക്കിയായിരുന്നു . പ്രായത്തില്‍ കവിഞ്ഞുള്ള  വണ്ണവും  പൊക്കവും. നല്ല  വെളുപ്പുനിറം. ഇടതിങ്ങിയമുടി പുറം മറഞ്ഞു  നീണ്ടുകിടന്നു .നല്ല  ആരോഗ്യമുള്ള  പ്രകൃതം. എന്നേക്കാള്‍  മൂന്നുനാലു  വയസ്സിനു  മൂത്തതാണ് . യു . പി സ്കൂളും .ഹൈ .സ്കൂളുംരണ്ടു സ്ഥലങ്ങളില്‍  ആയിരുന്നു. പത്തും, പതിനഞ്ചും മൈല്‍ ദൂരം  വീതം  ഉണ്ട്   രണ്ടിടത്തേക്കും. സാറ  യു .പി സ്കൂള്‍  മുതല്‍  പഠിച്ചു തുടങ്ങി.ഈ  കാലഘട്ടത്തില്‍  ഞങ്ങള്‍  തമ്മില്‍  വലിയ അടുപ്പം  ഉണ്ടായിരുന്നില്ല . എന്നാല്‍  എന്റെ ചേച്ചിമാരുമായി  സാറ  നല്ല  അടുപ്പത്തിലും ആയിരുന്നു. ഏതായാലും  ഹൈ .സ്കൂളില്‍  ഞാനും  ചേച്ചിയും  സാറയും  ഒന്നിച്ചാണ്  പഠിച്ചത് . ക്ലാസ്സുകള്‍ക്കും ഡിവിഷനും  മാറ്റമുണ്ടായിരുന്നു.

                                                ഈ സമയത്താണ്  ഞങ്ങള്‍  തോടിനടുത്തു  വീട്  വെച്ച്  താമസം  മാറിയത്. അത്  അവര്‍ക്ക്  വലിയ  സങ്കടമായി. ഞങ്ങള്‍ ആയിരുന്നു അവര്‍ക്ക്     അയല്‍വക്കമായി ഉണ്ടായിരുന്നത് .  എന്നാലും  അവള്‍  ഇടയ്ക്ക് ഒക്കെ  ഞങ്ങളുടെ  വീട്ടില്‍ വരും എന്നിട്ട് തോട്ടിലും പോകും. ഒരു ദിവസം സാറ വന്നപ്പോള്‍   കൂടെ അമ്മാവന്റെ  മകനും  ഉണ്ട്.  പേര്  സിങ്കിളി.പൊക്കം  കുറഞ്ഞു , തീരെ  മെലിഞ്ഞു  കുറ്റിത്തലമുടിയും  അല്പം മുന്നോട്ട്  ഉന്തിയ   പല്ലുകളും   ഉള്ള  ഒരു കൊച്ചു   പയ്യന്‍ .  അവനും   ഇവിടെ  താമസിച്ചു   പഠിക്കാനാണ്  വന്നത് . മടക്കിക്കുത്തിയ   കൈലിയും  കൈ  ഇല്ലാത്ത   ബനിയനും, പിന്നെ കഴുത്തില്‍   ഒരു  തോര്‍ത്തും  വളച്ചിട്ടാണ് കക്ഷിയുടെ  നടപ്പ് .  എപ്പോഴും  ചിരിക്കുന്ന   ഒത്തിരി  വര്‍ത്തമാനം   പറയുന്ന   അവനെ  എല്ലാവര്ക്കും ഇഷ്ടമായി. ആറാം  ക്ലാസ്സില്‍ പഠിക്കുന്ന അവന്‍  ഈ നാട്ടുവഴിയേയാണ്‌  സ്കൂളില്‍   പോകുന്നത് .

                                                മാസങ്ങള്‍   പലതു  കഴിഞ്ഞു.  അന്നും   പതിവ് പോലെ   വൈകുന്നേരം  അവന്‍  തോട്ടില്‍   കുളിക്കാന്‍  വന്നിട്ട്  തിരികെ  പോകാന്‍  എന്നത്തേതിലും  താമസിച്ചോ   എന്ന്  സംശയം.  കാരണം  വീട്ടില്‍  വരാതെ, മുറ്റത്ത്‌ നിന്ന ഞങ്ങളോട് "ഞാന്‍  പോകുവട്ടോ.." എന്ന്  വിളിച്ചു   പറയുകയാണ്  ചെയ്തത്. എന്നിട്ട്  കൈലുണ്ടായിരുന്ന   വടി  വായുവില്‍  കറക്കി  കറക്കിയാണ്  പോക്ക്. ഇടവഴികളും  ചെറുവഴികളും ഒത്തു ചേരുന്ന   ആ  കൈയ്യാലമുക്ക്  കടന്നു  പോകുന്നത്  വരെ  ഞങ്ങള്‍  നോക്കിനിന്നു.  പിന്നെ  അവനെ  കാണാന്‍ പറ്റില്ല.  നേരം  ഇരുട്ടിയിരുന്നില്ല. രാവും  പകലും  ഇടകലര്‍ന്ന   സമയം.  വീട്ടില്‍  എത്തണമെങ്കില്‍  കുറെ  ദൂരം  ഉണ്ട്.  

                                               രാത്രി  ഒരു  എട്ടു  മണിയായികാന്നും.  ഞങ്ങള്‍  സന്ധ്യ   പ്രാര്‍ഥനയില്‍  ആയിരുന്നു.  ചൂട്ടുകറ്റയുടെ  കത്തിച്ച   വെളിച്ചം   വീട്ടിലേക്ക്   വരുന്നതുകണ്ടു   ഞങ്ങള്‍  പ്രാര്‍ഥന  നിര്‍ത്തി. അത്   സാറയും   സാറയുടെ   വീടിന്റെ   കുറച്ച്‌   അകലെയുള്ള   ഏലി  ചേടത്തിയുമായിരുന്നു.  ഏതാണ്ട്‌    ഒരു   ഓട്ടത്തിന്റെ   പരുവത്തിലായിരുന്നു   അവരുടെ   വരവ് . പരിഭ്രമം  കൊണ്ടും ,കയറ്റം കയറി വന്നതിന്റെ കിതപ്പുംകൊണ്ട്   സാറക്ക്  ഒന്നും പറയാന്‍  പറ്റുമായിരുന്നില്ല. പിന്നെ " സിങ്കിളി   കുളികഴിഞ്ഞു  വന്നിട്ട് മുറ്റത്ത്‌  ഒരു  കല്ലില്‍  ഒറ്റയിരുപ്പാ.  വിളിച്ചിട്ട്   കേള്‍ക്കുന്നില്ല ...കൈയില്‍  പിടിച്ചു   വലിച്ചു പൊക്കാന്‍ നോക്കിയിട്ടും  അനങ്ങുന്നില്ല ....എന്താ  പറ്റിയത്  എന്നറിയില്ല ..." സാറ ഇത്രയും  പറഞ്ഞു നിര്‍ത്തി .സാറ ആണെങ്കില്‍   ഒത്ത  ഒരു  പെണ്ണാണ്‌ . സിങ്കിളിയെ  അവള്‍ക്ക്  ഒരു  കൈക്ക്  പൊക്കിയെടുക്കാനേ  ഉള്ളു .പക്ഷെ അവള്‍   നോക്കിയിട്ട്  ഇരുന്നിടത്തു നിന്ന്   അവനെ  അണുവിട ചലിപ്പിക്കാന്‍  പറ്റുന്നില്ലാത്രേ.  കേട്ടപാതി  കേള്‍ക്കാത്തപാതി  ഞാനും  കോളേജില്‍  പഠിക്കുന്ന ചേട്ടനും, എന്റെ  നേരെ  മൂത്ത   ചേച്ചിയും  കൂടെ  പറപറന്നു.   ഞങ്ങള്‍  ചെന്നപ്പോള്‍   അവന്‍  അവിടെത്തന്നെ  ഇരിപ്പുണ്ട്.  ചേട്ടന്‍   ചെന്ന്  അവന്റെ  കയ്യില്‍ പിടിച്ചു എഴുന്നേല്‍ക്കാന്‍  പറഞ്ഞു. അവന്‍ അറിഞ്ഞ മട്ടുകാണിച്ചില്ല.  പലതവണ  പറഞ്ഞു , എണീപ്പിക്കാന്‍ നോക്കി  പറ്റുന്നില്ല. അവന്റെ  കയ്യില്‍   അപ്പോഴും   ആ വടി  ഉണ്ടായിരുന്നു. നല്ല  ബലം  ഉള്ള  വടിയാണ് . വടികൊണ്ട്   അവന്‍ നിലത്തു  കുത്തികൊണ്ടിരുന്നു. ഞങ്ങളെ  കണ്ടഭാവമേ  അവനില്ലായിരുന്നു. വടിവാങ്ങിക്കളയാന്‍ വടിയില്‍  പിടിച്ചപ്പോള്‍  അവന്‍  കുതറി. അവനു  ദേഷ്യം  വന്നുതുടങ്ങി.  വടി തരാതിരിക്കാന്‍  അവന്‍  ആവുന്നത്ര  ശ്രമിക്കുന്നുണ്ട്.  അവന്‍  പല്ല് ഇരുമ്മിത്തുടങ്ങി. ചേട്ടനും, ചേച്ചിയും, സാറയും  കൂടി  അവനെ  ഇരുന്നിടത്തു നിന്ന്  വലിച്ചു  എണീപ്പിച്ചു. പിന്നെ  അവിടെ  നടന്നത് ഗുസ്തിയാണോ, ,മല്‍പ്പിടുത്തമാണോ, പോരാട്ടമാണോ  എന്ന്  പറയാന്‍  പറ്റില്ല. അവന്‍ വടി  കൊണ്ട് അടിക്കാന്‍  ഓങ്ങിയപ്പോള്‍  അത്  പിടിച്ചുവാങ്ങനായി  എല്ലാവരുടെയും  ശ്രമം. ഒന്നാന്തരം   ആരോഗ്യവാനും  പത്തിരുപത്തിയഞ്ച്  വയസ്സുള്ള  ചേട്ടനും ,ചേച്ചിയും ,സാറയും  കൂടി നോക്കിയിട്ടും  ആ  വടി  വാങ്ങിയെടുക്കാന്‍  പറ്റുന്നില്ല . അവന്‍  ഒറ്റയാനായി   നിന്ന് പൊരുതി . മിനിട്ടുകളോളം  നീണ്ടു നിന്ന  ആ  പോരാട്ടത്തില്‍  ഞാനും പങ്കു ചേര്‍ന്നു.  അവന്റെ  മുരള്‍ച്ച  എന്നെ  ഭയപ്പെടുത്തി . അവനെ  പിടിക്കാന്‍  കൂടിയത് കൊണ്ട്  അവന്റെ ശക്തി  എത്രയെന്നു  എനിക്കും  മനസ്സിലായി. നാലു  പേരോട് എതിര്‍ത്തുനില്കാന്‍  പറ്റാത്തതുകൊണ്ടോ  അതോ  അവന്‍ ക്ഷീന്നിതനായത്  കൊണ്ടോ, എന്തോ, അവന്റെ  കൈയില്‍  നിന്ന്  വടി പിടിച്ചുവാങ്ങാന്‍  കഴിഞ്ഞു. പിന്നെ  അവനെ  തിണ്ണയില്‍  കയറ്റാനായി  ശ്രമം. ഞങ്ങള്‍  നാലു പേരുംകൂടി  നല്ല  ഒരു  ബല പ്രയോഗം  തന്നെ   വേണ്ടിവന്നു. അവന്‍  വീണ്ടും മൃഗങ്ങള്‍   മുരളുന്നത്  പോലെ  മുരളുകയും  മൂളുകയും കിതക്കുകയും  ചെയ്തുകൊണ്ടിരുന്നു. ഇമവെട്ടാതെ  അവന്‍  ക്രുദ്ധനായി  നോക്കി . അവന്റെ  കണ്ണിലെ  ഭാവം  ഭീതി  ജനിപ്പിക്കുന്നതായിരുന്നു.

                                         അപ്പോഴേക്കും  എന്റെ അപ്പച്ചനും, മൂത്ത ചേട്ടനും  എത്തി .  അവന്റെ  മട്ടും  മാതിരിയും  കണ്ടിട്ട്   ഇത്  അത്ര  പന്തിയല്ല എന്ന്  മനസ്സില്ലായി. ഏകദേശം ഏഴു, എട്ടു മൈല്‍ ദൂരം നടന്നു വേണം വൈദ്യരുടെ വീട്ടിലെത്താന്‍.  വൈദ്യര്‍ക്ക്  പച്ചമരുന്നിന്റെ ചികിത്സ മാത്രമല്ല അല്പം പൊടിക്കയ്കളും അറിയാം (ബാധയൊഴിപ്പിക്കല്‍ പോലെയുള്ള പ്രക്രിയകള്‍) എന്നുള്ള അറിവ് ഈ വൈദ്യരെ തന്നെ കൊണ്ട് വരാന്‍ കാരണമായി. ഇരുണ്ടു തടിച്ചു മുടി   മുക്കാലും  നരച്ച ആ മനുഷ്യന് ഒരു എഴുപതു വയസ്സ് തോന്നിച്ചു. വെളുത്ത മുണ്ടും തോര്‍ത്തുമായിരുന്നു വേഷം. വൈദ്യരുടെ വൈരൂപ്യം മുഖത്തെ നിഗൂഡ ഭാവത്തിനു മാറ്റ് കൂട്ടി. അപ്പോഴേക്കും എങ്ങനെയോ ഈ വിവരം അറിഞ്ഞു  ആരൊക്കെയോ  എവിടുന്നൊക്കെയോ എത്തിയിട്ടുണ്ട് . മണ്ണെണ്ണ വിളക്കുകളുടെ മങ്ങിയ വെളിച്ചം. അയാള്‍  സിങ്കിളിയെ  അടിമുടി   ഒന്നുരണ്ടുവട്ടം നോക്കി.  എന്തോ  ഗൂഡമായ  ഒരു  തീഷ്ണത  ആ കണ്ണുകളില്‍  തിളങ്ങി . .എല്ലാവരുടെയും  മുഖത്ത്  ഉത്കണ്ട. ആരും  ഒന്നും  മിണ്ടുന്നില്ല.  വൈദ്യന്‍  മാത്രം  അതെടുക്ക്   ഇതെടുക്ക്  എന്നൊക്കെ  ശബ്ദം  താഴ്ത്തി  പറയുന്നുണ്ട്. സിങ്കിളി അപ്പോഴും തിണ്ണയ്ക്കരികില്‍ ഇതൊന്നും ശ്രദ്ധിക്കാതെ പുറത്തെ കനത്ത ഇരുട്ടിലേക്ക് നോക്കിയിരുന്നു. എന്തൊക്കയോ  പച്ചമരുന്നുകള്‍   ഇടിച്ചുപിഴിഞ്ഞ  തുണിയില്‍  അരിച്ചു എടുത്തു. വൈദ്യന്‍  അവനോട് കിടക്കാന്‍  പറഞ്ഞു . അവന്‍  അത്  അനുസരിച്ചില്ല . ആരൊക്കയോ  ചേര്‍ന്നു   അവനെ ബലമായി ,നിലത്തു  വിരിച്ച പായില്‍  കിടത്തി . എന്നിട്ട്  തലയും ,കൈയും ,കാലും ബലമായി  പിടിച്ചുവെച്ചു . അപ്പോള്‍  വൈദ്യന്‍  ചോദിച്ചു "നീയാര് ...? നീ ..ആരാന്ന്...? നീ ..എന്തിനു   ഇവിടെ   വന്നു..? നീ  ആരാണ്   എന്ന്  ചോദിച്ചപ്പോള്‍  ഞാന്‍ ....ഞാന്‍ ....എന്ന് പറയുകയും  എല്ലാവരെയും  കുതറി തെറുപ്പിച് എണിക്കാന്‍  ശ്രമിക്കയും  ആണവന്‍ . മുരളുകയും ..പേപ്പട്ടിയെ  പോലെ  കിതയ്ക്കുകയും  കുതറുകയും  ചാടി  എഴുന്നേല്‍ക്കാന്‍  ശ്രമിക്കയും  ഒക്കെ ആണവന്‍. നീ ..ആര്  എന്ന് വൈദ്യന്‍  പലവട്ടം  ചോദിച്ചു.  അപ്പോഴൊക്കെയും  അവന്‍ ..ഞാന്‍ ...ഞാന്‍...എന്ന് പറഞ്ഞു  പല്ലിറുമ്മി.  നീ ..പോകുമോ ...?എന്ന് വൈദ്യന്‍ . ഇല്ല ...എന്നവന്‍ ... നീ ...പോകുമോ ...? വൈദ്യന്‍  ആക്രോശിച്ചു . ഇല്ല ....ഇല്ല ....ഇല്ലാ...അവന്‍  അലറി  വിളിച്ചു. അവന്റെ മറുപടി കേട്ട് പലരുടേയും  മുഖം പേടികൊണ്ടു വിവര്‍ണ്ണമായി. വൈദ്യന്‍  അവന്റെ  കണ്ണിലും   മൂക്കിലും തുള്ളി  മരുന്നുകള്‍  ഒഴിച്ചു. രാത്രിയുടെ  നിശബ്ദതയെ  ഭേദിച്ചു  അവന്‍  അലറി വിളിച്ചു . വൈദ്യന്‍  വീണ്ടും  ചോദിച്ചു .നീ ..പോകുമോ ..?   ഇല്ല ...ഞാന്‍  പോകില്ല ...പോകില്ലാ ..അവന്‍  കുതറുകയും  ആള്‍ക്കാരെ  തട്ടി തെറിപ്പിക്കയും  തൊഴിക്കയും ....എല്ലാവരുടെയും  മുഖത്ത്‌ അമ്പരപ്പ് ...!!

                                             വീണ്ടും   തുള്ളിമരുന്നുകള്‍..ആള്‍ക്കാര്‍  അവന്റെ കൈ  കാലുകള്‍  മുറുകെ  പിടിച്ചിട്ടുണ്ട്. അവന്‍  വേദനയോ  നീറ്റലോ  ഒക്കെ  കൊണ്ട് ഉറക്കെ ഉറക്കെ  നിലവിളിക്കയും വില്ല്  പോലെ വളയുകയും  പുളയുകയും..... പോകുമോ ..? എന്ന  ചോദ്യം  വീണ്ടും  ആവര്‍ത്തിച്ചു  .ഇല്ല   ...ഇല്ലാ ..അവന്റെ  ആക്രോശം.  മൂന്നാം  തവണയും  കണ്ണിലും  മൂക്കിലും  മരുന്നൊഴിച്ചപ്പോള്‍ അത് വരെ പോകില്ല ...പോകില്ല  എന്ന്  പറഞ്ഞവന്‍ ഞാന്‍  പോകാമേ...പോകാം....പൊയ്ക്കോളാം  എന്ന് വിളിച്ചു കൂവി. എല്ലാവരും നടുങ്ങി, മുഖത്തോട് മുഖം നോക്കി. അപ്പോഴേക്കും  അവന്‍  വാടിയ  ചേമ്പിന്‍  തണ്ട്  പോലെയായി. അവന്‍ തളര്‍ന്നു. ശ്വാസോച്ച്വാസം  മന്ദഗതിയിലായി. കണ്ണുകള്‍  പതുക്കെ  അടഞ്ഞു  തുടങ്ങി . അവന്‍ മയക്കത്തിലേക്ക്  വീണു.  എല്ലാം  കഴിഞ്ഞപോള്‍  വൈദ്യന്‍  പറഞ്ഞു " അത് " അവനെ  വിട്ടു  പോയി. എന്നാലും  സൂക്ഷിക്കണം. ഇനി  കുട്ടിയെ ഇവിടെ നിറുത്തേണ്ട. ഇനിയും   ആര്‍ക്കും  ഇതു പോലെ  സംഭവിച്ചു  എന്നും  വരാം. അത് കേട്ട്  ഞാന്‍  ഇടിവെട്ട്  ഏറ്റതുപോലെ ഇരുന്നുപോയി. ആ  " അത്  "എന്താണ് ..?ഈ  പരിസരത്ത്  കാണുമായിരിക്കും എന്ന് ഒക്കെ  ഓര്‍ത്തപ്പോള്‍ ....

                                               വൈദ്യനെ  കൊണ്ടുപോയി  വിട്ടു . മറ്റുള്ള എല്ലാവരും  അവരവരുടെ  വീടുകളിലേക്ക്  പോയി. പിന്നെയുള്ളത്  പേരമ്മയും, സാറയും  ചേച്ചിയും  ഞാനും  മണ്ണെണ്ണവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ അബോധാവസ്ഥയിൽ കിടക്കുന്ന സിങ്കളിയും. അർദ്ധരാത്രിയാണ്. പുതപ്പിൽ മൂടിക്കിടക്കുന്ന സിങ്കളിയുടെ മുഖവും തലയും വെളിയിൽ കാണാമായിരുന്നുള്ളൂ. അവന്റെ ശ്വാസോശ്ചാസത്തിന്റെ അനക്കം പോലും അറിയാൻ പറ്റുമായിരുന്നില്ല. ഇടയ്ക്ക് എപ്പോഴോ ചേച്ചിയും സാറയും അവനെ വിളിച്ചു നോക്കി. അവനത് അറിഞ്ഞതേയില്ല. അത്രമാത്രം ഗാഢമായ മയക്കത്തിൽ ആയിരുന്നവൻ. ഞാൻ കൂടെ കൂടെ തിണ്ണയിലേക്ക് നോക്കി. സിങ്കളിയുടെ ആ കിടപ്പു കാണുന്തോറും ഭയംകൊണ്ട് എന്റെ ശരീരം കുളിർന്നു കുളിർന്നു കയറി. ഈ  മുറി ലാലുമോള്‍ടെ  മുറിയാണ് . മോള്‍  കിടന്നിരുന്നിടത്താണ്  ഞങ്ങള്‍  ഇപ്പോള്‍  കിടക്കുന്നത്. അന്നത്തെ സംഭവമെല്ലാം  മനസ്സിലേക്ക്  ഇടിച്ചുകയറി.  ട്രീസയുടെ  അമ്മപറഞ്ഞ കാര്യം  പെട്ടെന്ന്  എന്റെ  മനസ്സില്‍  ഓടി എത്തി. ലാലു മോള്‍  മരിച്ചതിനു തൊട്ടടുത്ത  നാളുകളില്‍  എല്ലാ രാത്രിയിലും  ട്രീസ  കരഞ്ഞുകൊണ്ട്‌  എണീക്കുന്നു. ചോദിക്കുമ്പോള്‍ ഒരു  കൊച്ചു  നുള്ളിപ്പറിച്ചു  എന്ന് പറയുന്നു". ഇതു  എന്നോടല്ല  പറഞ്ഞത്  ആരോടോ  പറയുന്നത്  ഞാന്‍  അബദ്ധവശാല്‍  കേട്ടതാണ് .എനിക്കത്  കേട്ടപ്പോള്‍  എന്തോ ഒരു  ഭയം ആയിരുന്നു.  അതെല്ലാം പെട്ടെന്ന് ഓര്‍ത്തപ്പോള്‍ ....അപ്പച്ചന്റെയും  ചേട്ടന്‍ മാരുടെയും  കൂടെ  പോകാഞ്ഞതോര്‍ത്തു   സങ്കടം വന്നു.ശരിക്കും  പറഞ്ഞാല്‍  എന്റെ  ഉള്ള് പട ..പട  ... എന്ന്  ശക്തിയായി   ഇടിക്കുന്നുട് . ആ പഴയകാല  ഓര്‍മ്മകളെ  തടഞ്ഞു നിര്‍ത്താന്‍ നോക്കി . എനിക്ക്  പേടികൊണ്ടു  ഒരു പോള  കണ്ണ് അടയ്ക്കാന്‍  പറ്റിയില്ല.

                                               എങ്ങനെയോ   നേരം  വെളുപ്പിച്ചു . സിങ്കിളിയോ , ജീവച്ജവം   പോലെ   എണീറ്റുവന്നു. അവന്റെ  മുഖം  വാടിക്കരിഞ്ഞിരുന്നു. എന്തോ  തകര്‍ക്കപ്പെട്ടവനെ  പോലെ അവന്‍  തകര്‍ന്നു  പോയി . അവന്റെ  പ്രസന്നത  എവിടെയോ  പോയിമറഞ്ഞു . പാവം. കണ്ടിട്ട്  സങ്കടം  വന്നു . കൊച്ചു  കുട്ടിയല്ലേ .ആറാം  ക്ലാസ്സില്‍  പഠിക്കുന്ന  കൊച്ച്. ഇന്നലെ  കാണിച്ച  ആ  അമാനുഷിക  ശക്തി  ഇവന്  എങ്ങിനെ വന്നു .ഞങ്ങള്‍ക്ക്   അതൊരു  ഉത്തരം കിട്ടാത്ത  ചോദ്യമായി! അവനെ , അവന്റെ  അപ്പന്‍  വന്നു  കൊണ്ടുപോകും , വന്നു  കൂട്ടികൊണ്ടുപോകാന്‍  കത്തയച്ചിട്ടുണ്ട് . ഞങ്ങള്‍  അവനോട് ചോദിച്ചു, "ഇന്നലെ  നീ  എന്തൊക്കെയാ കാട്ടിയതെന്ന്  ഓര്‍ക്കുന്നുണ്ടോ?..നിനക്ക്  എന്തായിരുന്നു  പറ്റിയത് ?" അപ്പോള്‍ അവന്‍  പറഞ്ഞത്  കേട്ട്  ഞങ്ങള്‍  നടുങ്ങി! അവന്‍  കുളികഴിഞ്ഞു  പോരുമ്പോള്‍  കയ്യാലമുക്ക്  കഴിഞ്ഞു ,  പാമ്പിന്‍പടങ്ങള്‍ ഉള്ളകൈയ്യാലയോട്  ചേര്‍ന്ന്  പോകുകയായിരുന്നു . റബ്ബര്‍ തോട്ടവും  മറ്റു  മരങ്ങളും  നില്‍ക്കുന്നത്  കൊണ്ട്  നേരം  അല്പം  ഇരുട്ടിയത്  പോലെയാണ് . ആരും  കൂട്ടില്ലല്ലോ  എന്നോര്‍ത്ത്  നോക്കുമ്പോള്‍  വല്യപ്പത്തറയുടെ   കുറെ ദൂരെയായി  ഒരു അപ്പാപ്പന്‍  വടിയും കുത്തി  മുടന്തി  മുടന്തി പതുക്കെ  നടന്നു  പോകുന്നു . അവനു  ആശ്വാസമായി . കുറച്ചു കൂടി  നടന്നു ...അപ്പാപ്പന്‍  എവിടെ  എത്തി  എന്നറിയാന്‍  തല  ഉയര്‍ത്തി നോക്കിയ  അവന്‍  പെട്ടെന്ന് ഞെട്ടി . അങ്ങ്  ദൂരെ , താഴെയായി  കാണുന്ന  വീടുവരേയും   വഴിയെ  ആര്  പോയാലും  കാണാന്‍  പറ്റുന്നതാണ് .  മുന്‍പേ  പതുക്കെ  പതുക്കെ  പൊയ്ക്കൊണ്ടിരുന്ന  അപ്പാപ്പനെയോ,  അപ്പാപ്പന്റെ  പൊടി  പോലുമോ  കാണാനുണ്ടായിരുന്നില്ല. ആ  വഴിയെ തന്നെ  വേണം   അവനു  അവന്റെ   വീട്ടിലെത്താന്‍ .  അവന്‍  പിന്നെ നടക്കുകയായിരുന്നില്ല.....ജീവന്‍   കത്തിയ   ഒരോട്ടമായിരുന്നു.ഇത്രയും  കാര്യമേ   അവനു  അറിയൂ . ഏതായാലും  അവന്റെ  പഠിപ്പ്   നിര്‍ത്തി . ദിവസ്സങ്ങള്‍ക്ക്  ശേഷം  അവനെ   അപ്പന്‍  വന്നു കൊണ്ടുപോയി. പക്ഷെ....ചട്ടുള്ള, വടി കുത്തി  നടക്കുന്ന   ഒരു   അപ്പാപ്പന്‍   പണ്ട്  ആ  വഴി   നടന്നു  ജീവിച്ചിരുന്നു  എന്ന്   പറഞ്ഞു  കേട്ടു. വര്‍ഷം ഒന്ന്  കടന്നു  പോയത്  അറിഞ്ഞില്ല.  സാറയുടെ  പഠനം തീര്‍ന്നു .ഇത്തവണ  സ്വന്തം  വീട്ടിലേക്കുള്ള  യാത്രയില്‍  പേരമ്മയെയും   അവള്‍  ഒപ്പം  കൂട്ടിയിരുന്നു .അങ്ങനെ അനാഥത്വത്തിന്റെ പിടിയിലമര്‍ന്നു ആ വീടും ഒരു പുരത്തറ ആയി  മാറി. 


 (ഇതൊരു നടന്ന സംഭവമാണ്.എന്റെ പന്ത്രണ്ടാമത്തെ വയസ്സിൽ  നടന്നത്. . പക്ഷെ ഇതാരും  വിശ്വസിക്കണമെന്നില്ല.
വൈദ്യന്റെ മരുന്ന് നല്ലതായിരിക്കാം. കാഴ്ചക്കാരെ അത്ഭുതപ്പെടുത്താൻ കാട്ടിയ ഒരു പ്രഹസ്സനമായിരുന്നു അത് എന്ന് പിന്നീട്  മനസ്സിലായി .കൈയും കാലും അനക്കാൻ വയ്യാത്ത അവസ്ഥ യിൽ  മൂക്കിൽ മുളകിന് തുല്യമായത് അരച്ച് ഒഴിച്ചാൽ ,ആരാണെങ്കിലും വൈദ്യൻ പറയുന്നത്  അലറി വിളിച്ച് ഏ റ്റു പറഞ്ഞുപോകും.അതുറപ്പ്‌...!
 അവൻ കണ്ടു പേടിച്ച സംഭവം .....അതുണ്ടാവും ...
 കാരണം അക്കാലത്തെ  കുട്ടികളും,വലിയവരും എത്രയോ പിശാചു ക്കളെ യാണ് ചുമന്നു കൊണ്ട് നടന്നിരുന്നത്.ഞാൻ ഉൾ പ്പെടെ ..
വീട്ടു കാരും  ,നാട്ടുകാരും,കൂട്ടുകാരും പരിചയപ്പെടുത്തി കൊടുക്കുന്ന സർവ്വ  പിശാചു ക്കളും ആ കുഞ്ഞു മനസ്സില് വളര്ന്നു കൊണ്ടിരിക്കും ഒരു കാലം വരെ ..
കപ്പ വാട്ടി ഉണങ്ങുക, പിന്നെ അടയ്ക്കാ തൊണ്ട് പൊളിക്കുക ,
കൊപ്ര അടർത്തുക  തുടങ്ങി പല പണികളും പകലും രാത്രിയുമായി ചെയ്തു  തീർക്കുവാനുണ്ടാവും .കുറെ ആൾക്കാർ ചേര്ന്നാണ് ഈ പണികൾ ചെയ്യുന്നത്.ആ സമയത്താണ് ഓരോരുത്തരും മനസ്സിൽ കൊണ്ട് നടക്കുന്ന പിശാചുക്കളെ പരസ്പ്പരം പരിചയപ്പെടുത്തുന്നത്. അപ്പോൾ കുട്ടികൾ  പേടിയില്ലാതെ അത്യുൽസ്സാഹത്തോടെ അതെല്ലാം കേട്ട് മനസ്സിൽ   കുടിയിരുത്തും.പേടിച്ചും , തനിച്ചുമാകുന്ന സമയത്ത് സന്ദർഭത്തിനു അനുസരിച്ച് ഈ പിശാചുക്കൾ പുറത്തിറങ്ങുന്നു ....തോന്നലുകൾ യാഥാർത്ഥ്യം ആയി തോന്നുന്നു
പിന്നത്തെ കാര്യം പറയണ്ടല്ലോ ...അപ്പോൾ ഈ രീതിയിലുള്ള അനുഭവങ്ങൾ ഉണ്ടാകുന്നു..
പക്ഷെ എനിക്കുള്ള അത്ഭുതം അതല്ല .....ഞങ്ങൾ നാല് പേരോട് അവൻ പത്തിരുപത് മിനിറ്റ് പൊരുതി നിന്ന ആ ശക്തി ......) 

2011 ജനുവരി 24, തിങ്കളാഴ്‌ച

അദ്ധ്യായം രണ്ട്

മഞ്ഞ കോളാമ്പി പൂക്കള്‍



                                      പനന്തോട്ടത്തിന് ഏകദേശം താഴെയായി ഒരു പേരമ്മയും (എന്റെ അപ്പന്റെ സഹോദരിമാരിൽ ഒരാൾ )പേരപ്പനും താമസിച്ചിരുന്നു. രണ്ട് പേരും നല്ല പ്രായമുള്ളവരും, വെളുത്ത നിറമുള്ളവരും ആയിരുന്നു. (വെളുപ്പിനെ എടുത്തു കാണിച്ചതല്ല, എങ്കിലും വെളുപ്പ് ഒരു വലിയ സംഭവം ആയിട്ടാണല്ലോ വളരെ പേർ കരുതുന്നത്. ഇവിടെ വായിക്കുമ്പോൾ മനസ്സിൽ പതിയുന്ന ചിത്രത്തിൽ അതും കൂടി ചേർത്തു എന്ന് മാത്രം.) പേരപ്പൻ മെല്ലിച്ച ആളായിരുന്നെങ്കിൽ പേരമ്മ തടിയുള്ള ആളുമായയിരുന്നു. ആ പ്രായത്തിലും പേരമ്മ കാഴ്ച്ചയിൽ നല്ല ആഢ്യത്യം തോന്നിപ്പിക്കുന്ന, സൗന്ദര്യം ഉള്ള ആളായിരുന്നു.അപ്പോൾ തന്റെ ചെറുപ്പകാലത്ത് അവർ എത്രമേൽ സുന്ദരി ആയിരുന്നിരിക്കണം.
എങ്കിലും ഒരു പ്രശ്നം ഉണ്ടായിരുന്നു. വയസ്സായ കാലത്ത്,  നട്ടെല്ലിന് എന്തോ പ്രശ്നം ഉണ്ടായിട്ട് നിവർന്ന് നടക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. അത് കൊണ്ട് കൂനി ആണ് നടന്നിരുന്നത്. നിവർന്ന് നടക്കുന്ന പേരമ്മയെ ഞാൻ കണ്ടിട്ടില്ല.

                                            പേരമ്മയ്ക്ക് നാല് മക്കൾ ആയിരുന്നു ഉണ്ടായിരുന്നത്. അവർ നാല് പേരും ദൂരെ എവിടെയോ ആയിരുന്നു താമസം.പേരപ്പൻ ഇടയ്ക്കിടയ്ക്ക് മക്കളുടെ അടുത്ത് പോകുമ്പോൾ ഞാനും ചേച്ചിയുമാണ് കൂട്ട് കിടക്കാൻ പോകേണ്ടി വരിക. പേരമ്മ മുറുക്കുന്ന ആളായിരുന്നു. ചെറിയ   ഓട്ട്ഗ്ലാസ്സിന്റെ ആകൃതി   ഉള്ള   ഇരുമ്പിൻറെ  ഉരലും, ഉലക്കയും. വളരെ  ചെറുത്‌. ആ പ്രായത്തിലെ എൻറെ കൈയ്യുടെ ഒരു ചാണ്‍ നീളമേ  ഉലയ്ക്കയ്ക്ക്   ഉണ്ടായിരുന്നുള്ളു .  ഒരറ്റം   വണ്ണം കൂടി   മറ്റേ അറ്റം വണ്ണം കുറഞ്ഞു   ചെറിയ  ഉലക്ക .  വെറ്റിലയും, പാക്കും, ചുണ്ണാമ്പും, പുകയിലയും   കൂടി ഉരലിൽ ഇട്ട്  ഇടിക്കുമ്പോള്‍   നല്ല ഒരു   മണം വരും. കിണിം.......കിണിം ...എന്നൊരു   ശബ്ദവും. ആ   ശബ്ദം കുറെ   അകലെവരെ   കേള്‍ക്കാം. ഇടിച്ചു   പാകമായ   മുറുക്കാന്‍  കൈ   വിരലുകൊണ്ട്  തോണ്ടിയെടുത്തു   വായില്‍ ഇടും. എന്നിട്ട്  പല്ലില്ലാത്ത   മോണകാട്ടി ചിരിക്കും.

                    അങ്ങനെയിരിക്കെ ഒരു  ദിവസം  പേരമ്മയുടെ  മകനും  കുടുംബവും   കൂടെ  താമസിക്കാന്‍  വന്നു. കുട്ടികള്‍  രണ്ടു  പേര്‍ .മൂത്തവള്‍ ട്രീസ. എന്നേക്കാള്‍  ഒരു  വയസ്സിനിളപ്പം. ഇളയകുട്ടി  ലാലുമോള്‍ക് നാലുവയസും . ട്രീസ്സയ്ക്ക്   ഇരുണ്ട  നിറമായിരുന്നു . എന്നാല്‍, ലാലു  മോള്‍  നല്ല  വെളുത്തുതുടുത്തു  മാലാഖ   പോലെ. രണ്ടു  പേര്‍ക്കും  കവിളിൽ  നുന്നക്കുഴികളുണ്ടായിരുന്നു. ട്രീസയുടെ സുന്ദരമായ പല്ലുകളും    ഒരുവശത്ത്  ഭംഗി കൂട്ടുന്ന കട്ടപ്പല്ലും  കാണുമ്പോള്‍  എനിക്ക്  അവളുടെ  മുന്നില്‍  ചിരിക്കാന്‍  നാണമായിരുന്നു.  പല്ലുണ്ട്   എന്ന്  കാണിക്കാന്‍   അവളെപോലെ   ചിരിച്ചു   കാണിക്കേണ്ട   ആവശ്യം   എനിക്കില്ലായിരുന്നു .സ്വയമേ   പുറത്തേയക്ക്  ഉന്തിയ   പല്ലുകള്‍   ഒരു   ചിരിയുടെ  പരിവേഷം  എപ്പോഴും  എന്നിലുണ്ടാക്കിയിരുന്നു. എങ്കിലും  അല്പം  നിറം  കൂടുതല്‍  എനിക്കല്ലേ  എന്ന് ഒരു  സംശയം .തീര്‍ച്ചയില്ല. ഇതു  മറ്റുള്ളവര്‍  പറയേണ്ട കാര്യമാണെങ്കിലും,  അത്  അങ്ങിനെ  തന്നെ  എന്ന്  വിശ്വസിക്കാനായിരുന്നു   എനിക്കിഷ്ട്ടം. സൗന്ദര്യത്തിന്റെ മാനദണ്ഡം  എന്തൊക്കെയാണോ അതെല്ലാം അവള്‍ക്കുണ്ടായിരുന്നു.

                               ട്രീസ  വന്നപ്പോള്‍  ചെറുക്കന്‍  പോയതിന്റെ  വിഷമം  തീര്‍ന്നു.പിന്നെ  ഞങ്ങള്‍  വലിയ  കൂട്ടുകാരായി .മാമ്പഴം  പെറുക്കിയും, കശുവണ്ടി പെറുക്കിയും ``കഞ്ഞിയുംകറിയും`` വെച്ചും നടന്നു .മുറ്റത്ത് ഞങ്ങള്‍  കുഴിപന്ത്  കളിക്കുന്നതും, കോലുകളിക്കുന്നതും, ചില്ലുകളിക്കുന്നതും  നോക്കി  മുറുക്കി  ചുവപ്പിച്ചു  പല്ല്  ഇല്ലാത്ത   മോണകാട്ടി പേരമ്മ  ചിരിച്ചുകൊണ്ടിരിക്കും. മാസങ്ങള്‍  കടന്നു  പോയി .ഞാനും  ട്രീസയം  മുറ്റത്ത്‌  കളിച്ചു കൊണ്ടിരിക്കയായിരുന്നു. ലാലുമോള്‍ക്ക്  പനിയാ യിരുന്നതുകൊണ്ട്  ഞങ്ങളുടെ  കൂടെ  ഉണ്ടായിരുന്നില്ല. അപ്പോള്‍   അവളുടെ  അമ്മ  സങ്കടപ്പെട്ട് വന്നു ട്രീസയോട്  പറഞ്ഞു "ലാലുമോള്‍ക്ക്  തീരെ  സുഖമില്ല, നീ വീട്ടില്‍  പോയി  പറഞ്ഞിട്ടുവാ". അവള്‍  തനിച്ചേ  ഉള്ളു  എന്ന കാരണത്താല്‍  എന്നെയും  കൂട്ടിനുവിട്ടു .അമ്മവീട്ടിലേക്ക്   ഒത്തിരി  ദൂരം  ഉണ്ട്, എന്നുതന്നെയല്ല  കുത്തനെയുള്ള  മലകയറി  അങ്ങ്  ചക്രവാളത്തില്‍ എത്തണം . ഞങ്ങള്‍  ലാലു മോളുടെ  പനി അത്ര  കാര്യമായി  എടുത്തില്ല . പോകുന്ന വഴി ,കാണുന്ന  പൂവും ,കായും  പറിച്ചു  കളിച്ചു ചിരിച്ചു  ആണ്  പോക്ക്. മല  കയറി  കയറി  ഞങ്ങള്‍  മടുത്തു . വഴിയരികില്‍  കണ്ട  വീട്ടില്‍  കയറി  ഞങ്ങള്‍  വെള്ളം  കുടിച്ചു . മുറ്റത്ത്  നില്‍ക്കുന്ന  കോളാമ്പി  പൂക്കളുടെ  കൂട്ടം  കണ്ടിട്ടാണ്  വെള്ളം കുടിക്കാന്‍  കയറിയത് . വെള്ളം  തന്ന  അമ്മുമ്മയോടു  കുറെ  പൂക്കളും  ഞങ്ങള്‍  ചോദിച്ചു  വാങ്ങി .പിന്നെ  അതിൻറെ   ഭംഗി  ആസ്വദിച്ചാണ് പോക്ക്.

                                 അമ്മവീട്ടില്‍  ചെന്നു. വിവരം  അറിഞ്ഞപ്പോള്‍  ട്രീസയുടെ  കൊച്ചമ്മ ഉടന്‍  വീട്  പൂട്ടി , അടുത്തവീട്ടില്‍ പറഞ്ഞ്  ഞങ്ങളുടെ  കൂടെ  യാത്രയായി. കൊച്ചമ്മ ആകെ സങ്കടപ്പെട്ട്   ധൃതിയില്‍ മുന്‍പേ  ഓടുകയാണ്. മലയിറക്കം  ഇറങ്ങിയത്  എങ്ങിനെയെന്ന്  ഞങ്ങളും അറിഞ്ഞില്ല. ആ മാതിരി  ഉള്ള ഒരു  ഓട്ടമായിരുന്നു .  വല്യപ്പത്തറ കഴിഞ്ഞുള്ള  ഇറക്കത്തില്‍  എത്തിയപ്പോഴേ  കണ്ടു  മുറ്റത്ത് ആള്‍ക്കാര്‍  അങ്ങോട്ടും  ഇങ്ങോട്ടും നടക്കുന്നു .അലച്ചുതല്ലി  വീടിനടുത്തെത്തിയപ്പോള്‍  കേള്‍ക്കാം  വേര്‍പാടിന്റെ  നിലവിളി! അകത്ത് കയറിയ  ഞാനും  ട്രീസയും  തരിച്ചു നിന്നു. കൊച്ചമ്മ സ്വന്തം ചേച്ചിയോടൊപ്പം അലമുറയിട്ടു . ലാലുമോള്‍ മുഖം  മാത്രം  കാണാന്‍  പാകത്തില്‍  പുതപ്പിനുള്ളില്‍...ചുരുണ്ട  മുടിയിഴകള്‍  നെറ്റിയിലേക്ക്  വീണുകിടന്നു .നുണക്കുഴികള്‍  തെളിയാന്‍  പാകത്തില്‍ മനോഹരമായ  ഒരു പുഞ്ചിരി  ആ ഇളം  ചുണ്ടുകളില്‍  തങ്ങി  നിന്നു . ഞാന്‍  ട്രീസയെ  നോക്കി .അവള്‍  തലകുമ്പിട്ടു  നില്‍ക്കുകയാണ് . ഇടക്കെപ്പോഴോ  അവള്‍  തലയുയര്‍ത്തി എന്നെ  നോക്കി .അവള്‍  കരഞ്ഞില്ല. ഞാനും .ഞങ്ങള്‍ക്ക്  കരയാന്‍ പറ്റുമായിരുന്നില്ല  അത്രമാത്രം നടുങ്ങിപ്പോയിരുന്നു, പേടിച്ചും. ചങ്കില്‍  ഒരു  പട ...പടപ്പ് ...മാത്രം. ലാലുമോള്‍  ....വയലറ്റ്  നിറമുള്ള  സില്ക്കുടുപ്പില്‍  അവള്‍  എത്ര എത്ര സുന്ദരിയായിരുന്നു ....ഇനി ...?എനിക്കൊന്നു  കരയാന്‍  കഴിഞ്ഞിരുന്നെങ്കില്‍ .  ആ  അവസ്ഥ അതികഠിനം ആയിരുന്നു. ട്രീസയുടെ  അവസ്ഥയും എന്നില്‍ നിന്ന്  ഒട്ടും വ്യത്യസ്ഥമായിരുന്നില്ല. ദുഃഖം  തളംകെട്ടികിടക്കുന്ന  അന്തരീക്ഷം. എങ്ങും  നനഞ്ഞ  കണ്ണുകള്‍ . മുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍ , കട്ടിലില്‍  കിടത്തി  ലാലു മോളെ  കുളിപ്പിച്ചു. പൗഡർ  ഇട്ട്  വെള്ളത്തുണിയില്‍   പുതപ്പിച്ചു കിടത്തി .  അവളെ  കിടാത്തന്‍  പലകകള്‍  കൊണ്ട്  കുഞ്ഞു ശവപ്പെട്ടി  തട്ടികൂട്ടുന്നതിന്റെ  ശബ്ദങ്ങള്‍ .  പതിഞ്ഞ  സംസാരങ്ങള്‍ ,അഭിപ്രായങ്ങള്‍ .പച്ചനിറത്തില്‍  വെള്ള ചെറിയ വളയങ്ങളുടെ പടമുള്ള   പുതിയ  കുഞ്ഞുടുപ്പ്‌  അവളെ  ഇടുവിച്ചു . ഉടുപ്പിന്റെ തന്നെ  തൂവാല തലയില്‍ കെട്ടി . സമ്മാനങ്ങള്‍  പൊതിയുന്ന   കടലാസ്സുകള്‍  കൊണ്ട് പൊതിഞ്ഞ്, നാലുവശത്തും  കുരിശുകള്‍  വെട്ടി  ഒട്ടിച്ച്  മനോഹരമാക്കിയ  കുഞ്ഞ്  ശവപ്പെട്ടിയും തയ്യാറായി കഴിഞ്ഞു . ലാലു മോളെ  അതില്‍  കിടത്തി .അവള്‍  അപ്പോഴും പുഞ്ചിരിച്ചു  കിടന്നു. പള്ളിയിലച്ചന്‍ വന്നു. പ്രാര്‍ത്ഥനകള്‍ക്കിടയിലും അമ്മയുടെയും കൊച്ചമ്മയുടെയും ഏങ്ങലടികള്‍ ഉയര്‍ന്നുകേട്ടു.അലമുറകള്‍ക്കിടയില്‍ കുഞ്ഞു ശവപ്പെട്ടി ഉയര്‍ന്നു പൊങ്ങി. ആള്‍ക്കാര്‍ നിരനിരയായി നാട്ടുവഴിയിലൂടെ...പുറകിലായി ലാലുമോള്‍. വല്യപ്പത്തറ  കഴിഞ്ഞു. പിന്നെ കാണാന്‍ വയ്യ. ഞാന്‍...ലാലുമോളുടെ വീട്ടുമുറ്റത്ത്‌ നോക്കി നിന്നു.  പിന്നീട്...കോളാമ്പി പൂക്കളും സമ്മാനങ്ങള്‍ പൊതിയുന്ന കടലാസുകളും നഷ്ടപ്പെടലുകളുടെയും കണ്ണുനീരിൻറെയും  ഓര്‍മ്മയായി മാറി..............

2011 ജനുവരി 22, ശനിയാഴ്‌ച

അദ്ധ്യായം ഒന്ന്

ശൈശവങ്ങള്‍ ഉറങ്ങുന്ന പുരത്തറകള്‍
 


                               വേനല്‍ക്കാലമായതുകൊണ്ട് തോട് വറ്റി വരണ്ടിരുന്നു. കുഴികളും പാറകളും കരിലകള്‍ കൊണ്ട് മൂടി കിടന്നു. എന്നാലും ഓലിയിലെ വെള്ളം ഒരിക്കലും വറ്റിയിരുന്നില്ല. അത് പോലെ വളരെ ചുരുക്കമായി ചില കുഴികളിലും. ഞങ്ങള്‍ സ്ഥിരമായും അയല്‍വീട്ടുകാര്‍ അവരുടെ കിണറുകളിലെ വെള്ളം വറ്റുമ്പോഴും  ഈ ഓലിയില്‍ (ഉറവ വെള്ളം ഉള്ള കുഴി) നിന്നാണ് വെള്ളം എടുക്കുന്നത്. ഓലി നിറഞ്ഞു കവിഞ്ഞും വെള്ളം പുറത്തേക്കൊഴുകി കൊണ്ടിരിക്കും. കുടിവെള്ളമായതുകൊണ്ട്  ഇടയ്ക്കിടെ തേവി വൃത്തിയാക്കിയിടും. ഓലിയോട് അടുത്ത് നില്‍ക്കുന്ന മരുത് മരം നിറയെ പൂത്തപൂക്കള്‍ ധാരാളം കൊഴിഞ്ഞു പാറയില്‍ അവല്‍ വിതറിയത് പോലെ വീണു കിടക്കും. കരി വീരന്മാരെ ഓര്‍മിപ്പിക്കുന്ന വലിയ കല്ലുകളും പാറക്കൂട്ടങ്ങളും. തോടിന്റെ ഇരുവശവും മുളംകാടുകളും, പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ഇരുപ്പ മരങ്ങളും, മാവ് , പ്ലാവ്, മരുത്, കാട്ടശോകവും തുടങ്ങി പേരറിയാത്ത പലതരം മരങ്ങളും ചെടികളും കൊണ്ട് നിബിഡാമാണ്. കാട്ടശോകവും വെള്ളിലയും നിറയെ പൂക്കളുമായി നില്‍ക്കുന്ന കാഴ്ച വളരെ മനോഹരമാണ്. തോടിന്റെ അരികില്‍ പറമ്പില്‍, കുറുവനെയും കുറത്തിയെയും ഓര്‍മിപ്പിക്കുന്ന രണ്ടു വലിയ കല്ലുകളുണ്ട്‌. വേനല്ക്കാലമാണെങ്കിലുംതോട്ടില്‍ എപ്പോഴും നല്ല തണുപ്പായിരിക്കും. അവിടയിടെയായി വെള്ളം കെട്ടി കിടക്കുന്ന കുഴികളില്‍ കരിയിലകള്‍ വീണു കിടക്കും.അതിന്നിടയിലൂടെ നീര്‍ക്കോലികള്‍ തല നീട്ടിയിരിക്കുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. വളരെ ചുരുക്കമായി തവളകളും കാണും, നീര്‍ക്കോലികള്‍ക്ക്‌ ഇരയാവാന്‍.

                               പുതു മഴയില്‍ മലയുടെ മുകളില്‍ നിന്ന് ഒഴുകി എത്തുന്ന വെള്ളം ഓരോ കുഴികളും നിറച്ചു കരിയിലകളെ തൂത്തു വാരികൊണ്ട് ഒഴുകി ഒഴുകി വരുന്ന കാഴ്ച വളരെ രസാവഹമാണ്. തുടര്നുള്ള ഒഴുക്ക് ഒരു മഴവെള്ളപ്പാച്ചില്‍ ആയിരിക്കും. തുടര്‍ച്ചയായുള്ള മഴകള്‍ ശബ്ദങ്ങളെയും   കാഴ്ചകളെയും മാറ്റി മറയ്ക്കുന്നു. വെള്ളം ഓരോ കല്ലിലും തട്ടി ആര്‍ത്തലച്ചു പോകുന്ന ശബ്ദം കാതടപ്പിക്കുന്നതാണ് . ഈ ഭയാനകമായ മത്സരയോട്ടം കണ്ടു നില്ക്കാന്‍ പേടി തോന്നും. കരിയിലകളൊക്കെ ഒഴുകി പോകുന്നു , തോട് വൃത്തിയാകുന്നു. വലിയ മഴകളില്‍ വെള്ളത്തിന്‌ മണ്ണിന്റെ നിറമാണ്‌. ആദ്യത്തെ ഒഴുക്ക് കഴിഞ്ഞാല്‍ വെള്ളം തെളി നീരായി.

                                പിന്നീടുള്ള ദിവസങ്ങളില്‍ തവളകളുടെ ബഹളം. എല്ലാം വയറു വീര്‍പ്പിച്ചു പിടിച്ചു ക്രോം... ക്രോം... എന്ന് കരയുകയാണോ ചിരിക്കുകയാണോ? ദിവസങ്ങള്‍ക്കുള്ളില്‍ വെള്ളത്തില്‍ തവളകളുടെ മുട്ടകള്‍.......എനിക്കിത് കാണാന്‍ വലിയ ഇഷ്ടമുള്ള സംഗതി ആണ്. കരിമണി മാലകളുടെ ഒരു കൂട്ടം പോലെ. എടുത്തു കഴുത്തിലണിയാന്‍   തോന്നി പോകും. എന്നാലിത് പുതു മഴക്കാലത്തെ കാണാറുള്ളു. ശക്തിയായ വെള്ളം തോട് കവിഞ്ഞൊഴുകുന്ന സമയങ്ങളില്‍ ഞണ്ടുകള്‍ വെള്ളത്തില്‍ നിന്നും കരയിലേക്ക് വരും. പാറകളില്‍ അള്ളി പിടിച്ചിരിക്കും. ഞണ്ടുകളെ എനിക്കെന്നും പേടിയായിരുന്നു(എട്ടുകാലികളെ പോലെ). കുളിക്കടവ് നല്ല തെളിഞ്ഞ സ്ഥലവും ആഴം കുറഞ്ഞ വെള്ളം പരന്നോഴുകുന്നതുമാണ്. പരല്‍ മീനുകളും,ഞണ്ട്, നീര്‍ക്കോലി, തവള, വാഴക്കാവരയന്‍, വട്ടോന്‍ , പാറേലോടി, കൊഞ്ചും അതിന്റെ കുഞ്ഞുങ്ങളും എല്ലാം നീരാട്ടിനുണ്ട്. വീടിന്റെ പുറകുവശത്തെ സ്ഥലം ചെരിവും നിരപ്പുമായിട്ടാണ് തോടിന്റെ ഭാഗത്തെത്തുന്നത് . വീട്ടില്‍ നിന്നും നോക്കിയാല്‍  കുറെ ഭാഗം വരെ വെള്ളം ഒഴുകി പോകുന്നത് കാണാം.

                              വീടിന്റെ മുന്‍വശത്തിന് സമാന്തരമായി ഒരു ഉയര്‍ന്ന കയ്യാല ആയതിനാല്‍ അതിനപ്പുറമുള്ള സ്ഥലം കാണാന്‍ പറ്റില്ല.മത്തായിചേട്ടന്റെതാണ് രണ്ടേക്കറോളം വരുന്ന ആ സ്ഥലം. നല്ല മൈതാനം പോലെ പരന്നു സമചതുരത്തില്‍ കിടക്കുന്നു. ആ സ്ഥലത്താണ്  അവറാനും തെറുതിയും താമസിച്ചിരുന്നത്. അവറാനെ അപേക്ഷിച്ച്  തെറുതി വളരെ വ്യതസ്ത ആയിരുന്നു; ആകാരത്തിലും വായിലുള്ള ഈരണ്ടു നിര പല്ലുകളുടെ കാര്യത്തിലും. പല്ലുകളുടെ ബാഹുല്യം നിമിത്തം സംസാരം കൊഞ്ഞയായതിനാല്‍ വായ് നിറയെ തുപ്പല്‍ പത കൊണ്ട് നിറയും. ഒരു കണ്ണ് ചുളിച്ചു പിടിച്ചു കൊണ്ടുള്ള ഈ കൊഞ്ഞ സംസാരം അവരുടെ മൂത്ത മകനും എന്റെ ബാല്യകാല സുഹൃത്തുമായ ചെറുക്കനും ഉണ്ടായിരുന്നു.

                              ആറു മക്കളില്‍ മൂത്തയാളാണ് ചെറുക്കന്‍. അവനു കറുത്ത നിറവും കുറ്റി തലമുടിയും നല്ല പല്ലുകളും ഉണ്ടായിരുന്നു. മുഷിഞ്ഞ കള്ളി മുണ്ടും തോര്‍ത്തും ആയിരുന്നു  വേഷം. വൃത്തിയുടെ കാര്യത്തില്‍ അല്പം പുറകോട്ടായിരുന്ന അവനോടു എനിക്കതിനാല്‍ തന്നെ അല്പം മതിപ്പ് കുറവായിരുന്നു. മുറ്റത്തു കൂട്ടിയിട്ടരുന്ന കച്ചിക്കൂനയില്‍ ചാടി തിമിര്‍ക്കുമ്പോള്‍ ഹൈജമ്പിലും ലോങ്ങ്‌ജമ്പിലും എനിക്ക് വിജയം എന്നും സുനിശ്ചയമായിരുന്നു . ഒരു ദിവസം എന്‍റെ ചേട്ടന്‍ ചെറുക്കനെ കൊണ്ട് കുറെ പാക്ക് പറിപ്പിച്ചു. പാക്ക് വിറ്റ് ഞാനും ചേട്ടനും അനിയത്തിയും ചെറുക്കനും കൂടി ``ഭാര്യ`സിനിമ കാണാന്‍ പോയി. ആദ്യമായി സിനിമയ്ക്കു പോകുന്നതിന്റെ ത്രില്ലില്‍ ആയിരുന്നു ഞാനും അനിയത്തിയും. തിയേറ്ററിലെ ഏറ്റവും മുന്നിലുള്ള ബെഞ്ചില്‍ നിരനിരയായി ഇരുന്നു. കസേരയില്‍ ഇരിക്കുന്നവരെ കണ്ടപ്പോള്‍ ഉണ്ടായ മനപ്രയാസം തറയില്‍ ഇരിക്കുന്നവരെ കണ്ടപ്പോള്‍ തീര്‍ന്നു. പെരിയാറെ എന്ന് പാടി സത്യന്‍ വെള്ളം കോരി എറിഞ്ഞപ്പോള്‍ രാഗിണിക്കൊപ്പം ഞാനും നനഞ്ഞു. മുന്നിലായിരുന്നതുകൊണ്ട് നനയാന്‍ എളുപ്പവുമായിരുന്നു. സത്യനെ കണ്ട സന്തോഷവും, രാഗിണി മരിച്ചതും കുട്ടികള്‍ അനാഥരായതും കണ്ടു ചിരിക്കണോ കരയണോ എന്നറിയാതെ തിയേറ്ററിനു പുറത്തിറങ്ങി. പുറത്തെ കാഴ്ച കണ്ടു ഞാന്‍ ഞെട്ടി. അപ്പച്ചനും അമ്മച്ചിയും ചേച്ചിമാരും!!! അനിയത്തിക്ക് കിട്ടിയ രണ്ടാം ചാന്‍സ്. ഞാന്‍ മാത്രം ചേട്ടന്റെ കൂടെ വീട്ടിലേക്ക്‌. കരയണോ ചിരിക്കണോ എന്നതിന് തീരുമാനമായി. ഞാന്‍ പൊട്ടിക്കരഞ്ഞു. വഴി നീളെ കരഞ്ഞുകൊണ്ടിരുന്ന എന്നെ ചേട്ടന്‍ വഴക്ക് പറഞ്ഞു. സാരമില്ല സാരമില്ല എന്ന് പറയുന്നത് പോലെ ചെറുക്കന്‍ എന്നെ കൂടെ കൂടെ നോക്കി. ഞങ്ങളുടെ  സൗഹൃദം  അധികനാള്‍ നീണ്ടുനിന്നില്ല. അവറാനും കുടുംബവും ഈ നാട്ടില്‍ നിന്ന് എവിടെയ്ക്കോ പോയി. വര്‍ഷങ്ങളോളം ആ പുരത്തറ  അവിടെ അവശേഷിച്ചു. 
             
                     മത്തായിചേട്ടന്റെ പറമ്പിന്റെ അപ്പുറത്തായിരുന്നു ഞങ്ങള്‍ക്കുണ്ടായിരുന്ന വേറെ സ്ഥലം; മത്തായിചേട്ടന്റെ പറമ്പിനോട് ചേര്‍ന്ന് തന്നെ. അവിടെയാണ് വല്ല്യപ്പത്തറ. അതായതു എന്‍റെ വല്ല്യപ്പനും വല്ല്യമ്മയും താമസിച്ചിരുന്ന വളരെ വളരെ പഴയ പുരത്തറ. എന്റെ അപ്പച്ചന്റെ ബാല്യവും എന്‍റെ മൂത്തചേട്ടന്റെ ബാല്യവും അവിടെ തന്നെ ആയിരുന്നു. അവിടെ എന്നോ ഒരു വീടുണ്ടായിരുന്നു എന്നേ പറയാന്‍ പറ്റു, അത്രമാത്രം എല്ലാം നാമവശേഷമായിരുന്നു. എന്നാൽ ഈ  പറമ്പ് നിറയെ ഫലവൃക്ഷങ്ങളാണ്. തെങ്ങ്, പ്ലാവ്, മാവ്, റബ്ബര്‍മരങ്ങളും. പുരതരയോടു ചേര്‍ന്ന് വളരെ വലിയ പുളിമരവും ആഞ്ഞിലിയും  വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്നു. വല്ല്യപ്പത്തറയില്‍  മരങ്ങള്‍ ഒന്നുമില്ല. അവിടെ സ്ഥിരം കപ്പ, ചേന., ചേമ്പ്  അങ്ങനെ പലതരം കൃഷികള്‍ മാറി മാറി ചെയ്യും.
                  തൊട്ടു ചേര്‍ന്നുള്ള  സ്ഥലത്ത്  കാണുന്ന  പുരത്തറയില്‍ ഒരു  വീടിന്റെ  അസ്ഥികൂടങ്ങള്‍.....!   ഭിത്തികള്‍  പൂര്‍ണ്ണമായും  ഇടിഞ്ഞു  വീണിരുന്നില്ല  .ഇവിടെയാന്നു  ഞാന്‍  ജനിച്ചുവീന്നത് . എന്റെയും  സഹോദരങ്ങളുടെയും  ബാല്യകാലം . മുറ്റത്തെ  കൈയ്യാല പൊത്തുകളിലെ  തേളുകളെ  ടോര്‍ച്ച് അടിച്ച്  ഉറക്കം  കെടുത്തിയതും ,രാത്രികളില്‍ മിന്നാമിനുങ്ങുകളെ  ചില്ലുകുപ്പിയിലാക്കി   തലയിണയോട് ചേർത്തുവെച്ചതും, ആ നുറുങ്ങ് വെട്ടത്തിൽ മയങ്ങി ഉണർന്നതും ,അടുത്തരാവിൽ ചേർക്കാൻ വിടുത്തൽ കൊടുത്തതും. ,ജാഥയായി  പോകുന്ന ഉറുമ്പുകളില്‍  ഒരാളാകാന്‍  കൊതിച്ചതും ,ഉറുമ്പിന്‍ കൂട്ടിലെ  ജീവിതം  സ്വപ്നം  കണ്ടതും  ഇവിടെ വെച്ചാണ്‌.

                         അതുപോലെ  ഈ  കാലഘട്ടത്തില്‍  ഞാന്‍  സ്ഥിരമായി കാണുന്ന  ഒരു  സ്വപ്നം  ഉണ്ടായിരുന്നു .ആ  സ്വപ്നത്തില്‍  ഞാന്‍ ഏറെ പ്രതീഷ വച്ച് പുലര്‍ത്തി. ആ  സ്വപ്നം  ഇങ്ങനെ ആയിരുന്നു .ഒരു  വലിയ  ഗോളം!.അത് ഭൂഗോളം ആയിരുന്നില്ല അതില്‍ ഭൂപടങ്ങലോ നിറങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ആ ഗോളത്തില്‍  നെടുകെയും  കുറുകെയും  അളന്നു കുറിച്ച  വരകള്‍ .അതിന്റെ ഉള്ളില്‍ നില്‍ക്കുന്ന എനിക്ക് പുറമേ ഉള്ള കാഴ്ചകളും കാണാമായിരുന്നു. അത്ര സുതാര്യമായിരുന്നു. ഇതിന്റെ ഉള്ളില്‍ നടുവിലായി നില്‍ക്കുന്ന ഞാന്‍ ഗോളം  ഉള്‍പ്പടെ  പലവട്ടം കറങ്ങുന്നു! അത് വേഗത്തില്‍ കറങ്ങി സാവധാനം നില്‍ക്കുന്നു. പെട്ടന്ന്  കണ്ണ് തുറക്കുന്ന ഞാന്‍ അല്പനേരത്തേക്ക് ആ സ്വപനവലയത്തില്‍ പെട്ട് പോകുന്നു. ഈ  സമയത്ത് (ഈ  സ്വപ്നം കാണുന്ന പ്രായത്തില്‍ ) പാഠപുസ്തകത്തില്‍  ഇതേപോലെ സ്വപ്നം  കണ്ട ഒരാളെ പ്പറ്റി  പഠിക്കാന്‍ ഉണ്ടായിരുന്നു. എന്നെപ്പോലെ ബാല്യകാലത്ത്‌ ഇതേ സ്വപനം കണ്ടിരുന്ന ആള്‍ . അത്  സ്വാമി  വിവേകാന്ദന്‍ ആയിരുന്നു. ഈ ഒരു കാരണം മതിയായിരുന്നു എനിക്ക് എന്നെ കുറിച്ചൊരു മതിപ്പ് തോന്നാന്‍.   എന്നാല്‍ പുസ്തകത്തില്‍  വായിച്ചതിനു  ശേഷം  ഞാന്‍  ആ  സ്വപ്നം  ഒരിക്കലും കണ്ടിട്ടില്ല .അത്  ഭുഗോളമല്ല  വെറും O (പൂജ്യം ) ആയിരുന്നു  എന്ന്  പിന്നീട്  മനസ്സിലായി.

                                 വീട്  എന്ന് പറഞ്ഞാല്‍  മറ്റൊരു സ്വപ്നം! വീടിനോട്   ചേര്‍ന്ന്   നില്‍ക്കുന്ന  മൂവാണ്ടന്‍  മാവ് നിറയെ  മാങ്ങയും മാമ്പഴങ്ങളും .ചെമ്പകം   നിറയെ  പൂക്കള്‍ . പലതരം  ചെമ്പരത്തിപൂക്കളുടെ  മേളം. വീടിന്റെ   പുറകുവശം  ചെറുതും വലുതുമായ  കശുമാവുകളുടെ  തോട്ടം.അതും,എത്ര തരം കശുമാവുകൾ,ഏതെല്ലാം നിറത്തിലുള്ള കശുമാമ്പഴങ്ങൾ,വലുപ്പത്തിലും ,ആകൃതിയിലും എല്ലാം വ്യത്യാസമുള്ളതും. കശുവണ്ടികളുടെ  കാലമായാല്‍  ചില്ലറകള്‍  എന്തെങ്കിലും കൈയ്യില്‍  തടയും. കണ്മഷി ,പൗഡര്‍ , കുപ്പിവളകള്‍. അങ്ങനെ  പലതും....പലതും .....കുറച്ചു  നാളത്തേക്ക്  പിന്നെ  ആകെ  ത്രില്ലിലാണ് .അത്  കഴിഞ്ഞാല്‍, പിന്നെയും  ചങ്കരന്‍ തെങ്ങേൽ ...വീടിന്റെ  മുന്‍ വശത്തായി  കുറച്ചു  അകലെ യുള്ള  പനംതോട്ടം  ഒരു  കാഴ്ച തന്നെയാണ് . പനകളുടെ  ഒരു വലിയ കൂട്ടം, നാനാ ഭാഗത്തേക്കും  കൈകള്‍  വിരിച്ചു നില്‍ക്കുന്ന  പനകള്‍ എപ്പോഴും  ഒരു  ഭീകര അന്തരീഷം  സൃഷ്ടിക്കും .ഇതിനോട്  ചേര്‍ന്ന്  ഈറ്റക്കാടുകളും. സൂര്യൻ കത്തി നില്ക്കുന്ന നട്ടുച്ച നേരത്തും ,പനംതോട്ടം ഒരു സായം സന്ധ്യയിലാണ്.പനംതോട്ടത്തിനുള്ളില്‍  ചെറിയ പാറകളും , കല്ലിന്കൂട്ടങ്ങളും. കമ്മ്യൂണിസ്റ്റു   പച്ചകളും ,കൈയ്യോന്യ ചെടികളും  കൊണ്ട് നിബിഡമാണ് ..കൈയ്യോന്യത്തില്‍  നിറയെ  മഞ്ഞയും,ചുവപ്പും ,നീലയുമായ  പൂക്കള്‍ ...പൂക്കളില്‍  ധാരാളം  തേനും! പൂപറിച്ച്‌  തേന്‍ കുടിക്കാന്‍  നല്ല  രസമാണ്. തനിയെ  പനംതോട്ടത്തില്‍  പോകാന്‍ പേടിയായിരുന്നെങ്കിലും അവിടെ മാവുകള്‍  ഉണ്ടായിരുന്നത്  കൊണ്ട് അടുത്തവീട്ടിലെ  ട്രീസയേയും കൂട്ടും .പിന്നെ അനിയത്തിയും. പുരമേയാന്‍  പനയോലകളെല്ലാം  വെട്ടിയെടുക്കുമ്പോള്‍,സൂര്യനും ,നിലാവും യഥാ സമയങ്ങളിൽ പനംതോട്ടത്തിൽ എത്തും. .അന്ന് ഓടിട്ട  വീടുകള്‍  വളരെ  ചുരുക്കമാണ്. കോണ്‍ക്രീറ്റ് വീടുകള്‍ ഇല്ലതന്നെ. എല്ലാം ഓല മേഞ്ഞ വീടുകള്‍ .ഞങ്ങളുടെ   ആവശ്യത്തിനു  വെട്ടിയെടുക്കുന്നത്  കൂടാതെ ആവശ്യക്കാര്‍   വേറെയും  ഉണ്ടാകും .

                               പുരകെട്ട്  ഒരു  കല്യാണം പോലെയാണ്. എത്ര   ആള്‍ക്കാര്‍. ആകെ   ഒച്ചയും  ബഹളവും! പുരപ്പുറത്തു   ഇരിക്കുന്നവര്‍ക്ക്, ഓല  എറിഞ്ഞു കൊടുക്കാന്‍ , താഴെയും  അത്രയും പേര്‍ ‍. ബഹളമയം! ഇതില്‍   ചിലര്‍ക്ക്  ദാഹം  കൂടുതലാണ്. കൂടെ  കൂടെ  വെള്ളത്തിനായുള്ള   ഈ ദാഹങ്ങള്‍   ചേച്ചിമാരെ വല്ലാതെ ചൊടിപ്പിക്കും. ഛീ ...അയാളെ കൊണ്ട് തോറ്റു  .....ചേച്ചിമാരുടെ കമന്റും പല്ല്  കടികളും! ബീഡിയും  തീപ്പെട്ടിയും   എപ്പോഴും  കരുതുന്ന ചേട്ടന്മാര്‍ക്ക്  'അന്ന് '  തീപ്പെട്ടി   ഉണ്ടാവില്ല! എപ്പോഴും തീ ചോദിക്കാന്‍ ഒരു കാരണം ആയല്ലോ.ഭക്ഷണം മുറ്റത്തോ   വിറകുപുരയിലോ   ഉണ്ടാക്കുന്നു. പാകം ചെയ്ത  ഭക്ഷണം  വാഴയിലകളില്‍ വിളമ്പുന്നു. വീട്ടിലുള്ളവര്‍   കുപ്പി  ഉപയോഗിക്കാത്തവര്‍  ആയതുകൊണ്ട് ആ  പരിപാടിമാത്രം  നടക്കില്ല. പക്ഷെ   അന്തരീക്ഷത്തിലാകെ   ബീഡിപ്പുകയുടെ   മണം  അരിച്ചു.....അരിച്ചു ....നടക്കും. തലേന്ന്  വൈകുംന്നേരം   തന്നെ   വീടിന്റെ  മേച്ചില്‍   പൊളിച്ചിടും . മച്ച് ഇല്ലാതിരുന്ന വീടായതുകൊണ്ട്‌ ഞാനും അനിയത്തിയും ചേച്ചിമാരും കഴുക്കോലിനിടയിലൂടെ ആകാശത്തിലെ നക്ഷത്രങ്ങളെ എണ്ണി കിടക്കും. ഉറക്കം പിടിക്കുന്നത്‌ അറിയില്ല. പിറ്റേന്ന് പൊളിച്ചു കളഞ്ഞ ഓലകള്‍ പെറുക്കി എടുത്തു ' കഞ്ഞീം കറീം മാടങ്ങള്‍' ഉണ്ടാക്കും. ഞാനും അനിയത്തിയും പിന്നെ അതിലാണ് നേരം കളയുന്നത്. ഇടയ്ക്ക് ചേച്ചിമാരും വരും. പുരകെട്ടും, കപ്പ വാട്ടും നല്ല ബഹളങ്ങള്‍ ആണ്. ബാല്യ കാലത്തേ ആഘോഷങ്ങള്‍ ഇതൊക്കെ ആയിരുന്നു. പിന്നെ പള്ളിയിലെ പെരുന്നാളുകളും.

                              പക്ഷേ ഒരു കാര്യം കൊണ്ട് ആകെ വിഷമിച്ചു പോകും. തോട്ടില്‍ നിന്നുള്ള വെള്ളം ചുമക്കല്‍. ശരിക്കും മടുത്തു പോകുന്ന കാര്യം. തോട്ടില്‍ നിന്നും വെള്ളവുമായി വരുന്നത് നാട്ടുവഴിയിലൂടെയാണ്. അതും, നാലു വീട്ടുകാരുടെ പറമ്പിന്റെ ഓരോ മൂലകളും ഇടവഴികളും ചെറു വഴികളും ചേരുന്ന കയ്യാലമുക്കില്‍ കൂടെ.   ഒരാള്‍പൊക്കത്തില്‍ കൂടുതലുള്ള ഒരു കയ്യാല ചേര്‍ന്ന് വേണം കുറെ ദൂരം പോകാന്‍. നമ്മളെ കണ്ടാലുടന്‍ ഉള്ളിലേക്ക് തല വലിക്കുന്ന പാമ്പുകളും പാമ്പിന്‍ പടമുള്ള പൊത്തുകളും ഒരു സാധാരണ കാഴ്ചയാണ്. രാത്രിയില്‍ ആ ഭാഗത്ത്‌ വെച്ചാണ്‌ അടുത്ത വീട്ടിലെ തോമച്ചേട്ടനെ പാമ്പ് കടിച്ചത്. ഇരുട്ടില്‍ എങ്ങനെയോ തപ്പി തടഞ്ഞു ഞങ്ങളുടെ വീട്ടില്‍ എത്തിയപ്പോഴേക്കും തളര്‍ന്നു വീണ തോമ ചേട്ടന്റെ കണ്ണിന്റെ കാഴ്ച മങ്ങി തുടങ്ങി. അതിനിടെ തോമാച്ചേട്ടന്‍ പറഞ്ഞു " എനിക്കരേം കാണാന്‍ മേല" ഇത് പലവട്ടം പറയുന്നണ്ടായിരുന്നു. ഏതായാലും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചത് കൊണ്ട് തോമാച്ചേട്ടന്‍ രക്ഷപെട്ടു. 

                       വല്യപ്പത്തറ ചേര്‍ന്ന് പോകുന്ന വഴി പിന്നെ ഒരു ഇറക്കത്തിലേക്കാണ്. വീടിരിക്കുന്നിടം നിരന്ന സ്ഥലമാണെങ്കിലും അവിടുന്നങ്ങോട്ട് താഴേക്കു പോകുന്തോറും കുത്തനെ ഉള്ള ഇറക്കമാണ്. ട്രീസ്സയും,ലാലുമോളും ,സാറയും താമസിച്ചിരുന്ന വീടും ഈ ഇറക്കത്തിലായിരുന്നു. ഞങ്ങൾ മുഖ്യമായും ഈ വഴിദൂരം കണക്കിലെടുത്താണ് തോടിനടുത്തു വീട് വെച്ചത്.

                              _______________________________________________________