2011 ഫെബ്രുവരി 7, തിങ്കളാഴ്‌ച

അദ്ധ്യായം നാല്

 ആളാ...പൂളാ...

                            സ്കൂളിൻറെ ഏകദേശം അടുത്തായിട്ടാണ്  ആളാ...പൂളാ... അമ്മൂമ്മയുടെ വീട്. ഞാന്‍ സ്കൂളില്‍ ചേര്‍ന്ന ദിവസം മുതല്‍  കേള്‍ക്കുന്നതാണ്  ഈ  പേരും,  പേരിനു  അപ്പുറമുള്ള  ഭീതി ജനകമായ  വാര്‍ത്തകളും. നടന്നു  ചെല്ലുമ്പോഴേ  കാണാം, റോഡിനു  അൽപ്പം   താഴെയായി  കുത്തനെ ചെരിഞ്ഞ  സ്ഥലത്തുള്ള,  അമ്മൂമ്മയുടെ  ഓലമേഞ്ഞ വീടിൻറെ മേല്‍ക്കൂര. വീട്  ശരിക്കും  കാണാന്‍ റ്റില്ല. മേല്‍ക്കൂരയും, ഒരുവശവും, ആ വശത്തെ മുറ്റവുമേ കാണാന്‍ പറ്റുകയുള്ളു. ചെരിഞ്ഞ സ്ഥലത്ത്   മണ്ണെടുത്ത്   ഉണ്ടാക്കിയ വീടായതുകൊണ്ട്‌  വീടിൻറെ  പുറകുവശം   ഈട് (കൈയ്യാല) ആണ്. ആ  വശം  ഒട്ടും  കാണാന്‍ പറ്റില്ല. വീടിനു  ചുറ്റും  മരങ്ങള്‍  ഒന്നും തന്നെയില്ല ഇല്ല.  അതുകൊണ്ട്  നല്ല  തെളിഞ്ഞ  സ്ഥലത്ത്  ആണ്  വീട്.

                      അമ്മൂമ്മയുടെ  വീടിനടുത്ത്  ഒരു കാവു ണ്ട്. ചെമ്പരത്തി   ചെടികളുടെ കാട്. നിറയെ ചുവന്ന ചെമ്പരത്തിപ്പൂക്കള്‍.ഇടതൂര്‍ന്നു  ചെടികളുടെ മറവു കൊണ്ട് കാവിൻറെ ഉള്ള്‍ കാണാന്‍ പറ്റുകയില്ല.  കാവിനു ചുറ്റും പനകളും പുളിമരങ്ങളും. "കാവില്‍ സര്‍പ്പമുണ്ട്, സര്‍പ്പത്തിനു  അമ്മൂമ്മ  പാല്‍  കൊടുക്കുമെന്നും, ഈ അമ്മൂമ്മ ഒരു  യക്ഷിയാണെന്നും,  ആളാ ...പൂളാ...എന്ന് പറഞ്ഞാല്‍ കൈയില്‍ കോടാലിയുമായി  പറന്നുവരുമെന്നുമാണ്‌ " കുട്ടികൾ പറഞ്ഞുപരത്തിയത്. റോഡില്‍, ആണ്‍കുട്ടികള്‍  മുന്‍പേ പോകുന്നുണ്ടെങ്കില്‍ പിന്നെ രക്ഷയില്ല. അവര്‍ അമ്മൂമ്മയുടെ   വീടിൻറെ  ഭാഗം  കഴിയുമ്പോള്‍  ആളാ...പൂളാ...എന്ന് ഉറക്കെ  വിളിച്ചുപറഞ്ഞുകൊണ്ട് ഓടും. പുറകെ ചെല്ലുന്ന ഞങ്ങള്‍ എന്ത്  ചെയ്യണമെന്നറിയാതെ  കണ്ണുമിഴിക്കും. ഇപ്പോൾ യക്ഷി അമ്മൂമ്മ വരും, കോടാലിക്കു വെട്ടും, എന്നുപേടിച്ച്  ജീവന്‍ കൈയ്യിൽ പിടിച്ചു  ഞങ്ങളും  പറപറക്കും. എത്രയോ  തവണ  ആ വീടിൻറെ അടുത്തെത്തുമ്പോള്‍ അമ്മൂമ്മ വഴിയില്‍ പതുങ്ങി നില്‍പ്പുണ്ടോ എന്നോര്‍ത്ത്, പോകാൻ കഴിയാതെ മടിച്ചു നിന്നിട്ടുണ്ട്. നിന്ന് നിന്ന് മടുക്കുമ്പോള്‍ ആരെങ്കിലും ആ വഴി വരും. പിന്നെ  അവരുടെ കൂടെയാണ് പോവുക. അപ്പോഴേക്കും ക്ളാസ്സും തുടങ്ങിയിട്ടുണ്ടാവും, സാറിൻറെ  കൈയില്‍  നിന്ന്  അടിയും   കിട്ടും.  അമ്മൂമ്മയ്ക്കോ ആളാ...പൂളാ... എന്നു കേട്ടാല്‍ ഭയങ്കര ദേഷ്യവുമാണ്. ചീത്തയും  വിളിച്ചു  താഴെ നിന്ന് റോഡിലേയ്ക്ക് കയറിവരും. ഇതു  കുട്ടികളല്ല, വലിയവര്‍ പറഞ്ഞുള്ള  അറിവാണ്. ഉച്ച മുതല്‍ നാലുമണി  വരെയാണ് പഠനം. നാലാം ക്ളാസ്സ് വരെ അങ്ങനെയായിരുന്നു. ബാക്കി കുട്ടികള്‍ക്ക്  രാവിലെ  മുതല്‍  ഉച്ചവരെയും. 
                                 
                               ഇരുണ്ടുകിടക്കുന്ന ഒരു കുട്ടിവനം കടന്നു  വേണം സ്കൂളിലേക്ക്  പോകുവാൻ. വിസ്തൃതമായ മലഞ്ചെരുവിൽ    നില്ക്കുന്ന  വന്‍ മരങ്ങളും കാലാകാലങ്ങളായി വെട്ടാതെ നില്‍ക്കുന്ന   പൊന്തക്കാടുകളും, പാദം മൂടുന്ന കരിയിലകളും  അതിലെ അന്തേവാസികളായ ഒരു കൂട്ടം വലിയ പന്നികളും ചേർന്നതാണീ കുട്ടിവനം. അവ വഴിയരികില്‍ പൊന്തക്കാട്ടില്‍ പതുങ്ങി നിന്ന് ഞെട്ടിപ്പിക്കുന്ന വികൃത ശബ്ദമുണ്ടാക്കും. എൻറെ തീരെ ചെറു പ്രായത്തില്‍ കുട്ടിവനത്തില്‍ ഒരു  തൂങ്ങിമരണവും അതിൻറെ  പോസ്ടുമോട്ടർവും നടന്നിട്ടുണ്ട്. പന്നികളുടെയും തൂങ്ങി മരണത്തിൻറെയും പോസ്ടുമോട്ടർത്തിൻറെയും നടുക്കുന്ന  ഓര്‍മ്മകളെ അതിജീവിച്ച് ചങ്കിടിപ്പും, കണ്ണീരുമായിട്ടാണ് റോഡില്‍  എത്തുന്നത്. വനത്തിലൂടെ രണ്ടു കിലോമീറ്റര്‍ കുത്തനെയുള്ള  കയറ്റം ഓടിത്തീര്‍ക്കുബോള്‍ കരയാന്‍ ശബ്ദമോ  ഒഴുക്കാന്‍ കണ്ണീരോ കാണില്ല. പേടിച്ചു  വിറയ്ക്കുന്ന  ചുണ്ടുകളില്‍ "സ്വര്‍ഗ്ഗസ്ഥനായ  ഞങ്ങളുടെ പിതാവേ" എന്ന  പ്രാര്‍ഥനയുടെ  എണ്ണം  തെറ്റിയ  ആവര്‍ത്തനങ്ങളായിരിക്കും ബാക്കി. പിന്നെയും  കിലോമീറ്ററുകള്‍ താണ്ടിയാലാണ് സ്കൂളില്‍  എത്തുക.

                   അന്നും  തനിച്ചായിരുന്നു. അമ്മൂമ്മയുടെ  വീടിനടുത്തെത്താറായി. വളവ്  തിരിഞ്ഞപ്പോള്‍ കുറെ കുട്ടികള്‍ റോഡില്‍ കൂടിനിൽക്കുന്നുതു കണ്ടു. ആശ്വാസമായി. ഞാനും  ഓടിചെന്നു. ആവർ  അമ്മൂമ്മയുടെ വീട്ടിലേയ്ക്കാണ് നോക്കി നില്‍ക്കുന്നത്.  അമ്മൂമ്മയുടെ  മകന്‍  മരിച്ചു... രോഗിയായി  എഴുന്നേറ്റു നടക്കാന്‍ വയ്യാതെ  കിടപ്പിലായിരുന്നു. ആ മകന്‍ മാത്രമേ  അമ്മൂമ്മക്കു  ഉണ്ടായിരുന്നുള്ളു. പത്തിരുപത്തിയഞ്ച് വയസ്സുള്ള ചെറുപ്പക്കാരന്‍. ഞങ്ങള്‍ നോക്കി  നില്‍ക്കുമ്പോൾ കുളിപ്പിച്ച  മകനെ ആള്‍ക്കാര്‍ വീടിന്റെ  മുന്‍വശത്തേക്ക്  എടുത്തുകൊണ്ടു  പോകുന്നതുകണ്ടു. വീടിൻറെ മുന്‍വശം  കാണാന്‍ പറ്റില്ലാത്തതിനാൽ പിന്നെ ഒന്നും  കണ്ടില്ല. മുറ്റത്ത്‌ ആള്‍ക്കാര്‍  അവിടെയും  ഇവിടെയുമായി  നിക്കുന്നുണ്ട് . കുറച്ചു  നേരം  കൂടി  നിന്നിട്ട്  ഞങ്ങള്‍  നടന്നു  തുടങ്ങി. കുട്ടികള്‍ ആളാ...പൂളാ... വിളിച്ചില്ല.  കുറച്ചു  അപ്പുറത്തേക്ക് നീങ്ങിയപ്പോള്‍ കണ്ടു, റോഡിന്‍റെ അടുത്തായിട്ടു താഴെ, മരിച്ച  ചെറുപ്പക്കാരന് വേണ്ടി  കുഴികുഴിക്കുന്നു. കുറച്ചു  നേരം  അവിടെയും  നോക്കി  നിന്നു. അന്ന്  തിരികെ വീട്ടിലെത്തിയത് ആകെ അസ്വസ്ഥമായ മനസ്സുമായാണ്. അടുത്ത കുറെ  ദിവസത്തേക്ക് എനിക്ക് ഉറക്കമേ ഇല്ലാതായി. എപ്പോഴും, കുളിപ്പിച്ച്  ആള്‍ക്കാര്‍ എടുത്തുകൊണ്ടുപോകുന്ന ആ  രംഗം ആയിരുന്നു  മനസ്സില്‍. ഞാന്‍ കരച്ചിലും  ബഹളവുമായി. അമ്മച്ചിയുടെ പുറകില്‍ നിന്നു മാറിയേയില്ല. അമ്മച്ചിയുടെ  ഉടുമുണ്ടില്‍  തൂങ്ങി "അമ്മേ...എനിക്ക്....ആ ഓര്‍മ്മയാമ്മേ.." എന്നുപറഞ്ഞു കരച്ചില്‍ത്തന്നെ. അപ്പോള്‍ അമ്മച്ചി എന്നോട് "ദൈവമേ  അത് മറന്നു പോണേ...ദൈവമേ  അത് മറന്നു പോണേ..." എന്ന് പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞു. എത്രയോ ദിവസങ്ങള്‍ കഴിഞ്ഞാണ് ഞാന്‍ ആ പഴയ  അവസ്ഥയിലേക്ക്  തിരികെ എത്തിയത്! ഞാന്‍ കണ്ടിട്ട്  പോലുമില്ലാത്ത ആ ചേട്ടനെ ഓര്‍ത്ത് എന്തിനാണ് കരഞ്ഞത്...?പേടിച്ചിട്ടാണോ...? എനിക്കറിയില്ല...അതോ എനിക്കും, ആ പ്രായത്തില്‍ ഉള്ള ഒരു ചേട്ടന്‍  ഉള്ളതുകൊണ്ടാണോ?...അതും അറിയില്ല.

                                      അതിനിടെ  കുട്ടികളുടെ  ഇടയില്‍   മറ്റൊരു  വാര്‍ത്ത പരന്നു. അമ്മൂമ്മയുടെ വീടിൻറെ പുറകിലെ കയ്യാലയിലും  മകൻറെ മുറിയിലും  ഓരോ   വലിയ  പൊത്തുകള്‍(ഗുഹ) ഉണ്ടായിരുന്നെന്നും മകന്‍   മരിച്ചു  കയ്യാല  പൊത്തില്‍  കിടക്കുന്നതാണ് നേരം  വെളുത്തപ്പോള്‍  അമ്മൂമ്മ  കണ്ടതെന്നും, ആരോ  രാത്രിയില്‍  മകനെ  വലിച്ചു കൊണ്ടുപോയി  ഇട്ടിരുന്നു  എന്നുമാണ് കുട്ടികള്‍ പറയുന്നത്. ഇതു പിന്നെയും എൻറെ മനസ്സില്‍  പേടിയുടെ  വിത്ത്‌  വിതച്ചു. അത് മുളച്ചു  വളര്‍ന്നുകൊണ്ടിരുന്നു.

                                   പിന്നീടു ഞാന്‍  തനിയെ   സ്കൂളില്‍  പോകുന്ന  ദിവസങ്ങളില്‍ അമ്മൂമ്മയുടെ മകനെ അടക്കിയിരുന്ന സ്ഥലത്ത് എത്തുമ്പോള്‍   മരങ്ങളില്‍  ഇരുന്നു ഏതോ  പ്രാണി ച്ഛക്..ച്ഛക്... ച്ഛക്..ച്ഛക്... എന്ന് ശബ്ദിക്കുമ്പോള്‍ എന്നെ  വിളിക്കുന്നത്‌ പോലെ തോന്നും. അപ്പോള്‍  ഞാന്‍  ഉള്ള ജീവനും  കൊണ്ട് ഓടും. പക്ഷെ ആ  പ്രാണിയും എൻറെ ഒപ്പം ഓരോ മരങ്ങളില്‍കൂടി പറന്ന്...പറന്ന്...എന്റെ ഒപ്പം ..... പേടികൊണ്ടാകാം, എനിക്ക്  അങ്ങനെയൊക്കെയാണ് തോന്നിയത്.

                                  അമ്മൂമ്മയുടെ  വീടൊഴികെ  മറ്റു  വീടുകള്‍  ഒന്നും  അവിടെ  ഇല്ല. എപ്പോഴും  വിജനമാണ്.  മിക്കവാറും   തനിച്ചാണ്  എൻറെ സ്കൂളില്‍  പോക്ക്. മുതിര്‍ന്ന ക്ലാസ്സില്‍ എത്തിയതില്‍ പിന്നെ എന്നോ ഒരിക്കല്‍   ഞാന്‍   അമ്മൂമ്മയെ  കണ്ടു. അതേ  റോഡില്‍, അതേ  ഭാഗത്ത്‌. ഒരു  മുഷിഞ്ഞ  മുണ്ട്   മാത്രമായിരുന്നു  വേഷം. റൌക്ക   ഇട്ടിരുന്നില്ല. മെലിഞ്ഞുണങ്ങിയ ശരീരം.  കണ്ടാല്‍ വളരെ കഷ്ട്ടം തോന്നും. പാവം...ഏറെ   സമയം  നിവര്‍ന്നു നടക്കാന്‍   പറ്റില്ലാത്തത് കൊണ്ട്   കുറച്ചു നേരം കൂനിക്കൂനി നടക്കും, പിന്നെ നിവര്‍ന്നു  നടക്കും. നിവര്‍ന്നു എന്ന് പറഞ്ഞാല്‍ ശരിക്കും ഞെളിഞ്ഞു  പുറകോട്ടു  വളഞ്ഞ്, വീണ്ടും  കൂനിക്കൂനി, ഇങ്ങനെ ആണ് നടപ്പ്. ഈ  നടപ്പ്   കണ്ടാല്‍  നമുക്ക്  വല്ലാത്ത ഒരു അസ്വസ്ഥത തോന്നും. കുട്ടികള്‍ക്ക്  കണ്ടാല്‍  പേടി   തോന്നുകയും   ചെയ്യും.  കോടാലിയും പിടിച്ചു ഈ രീതിയില്‍   നടക്കുന്ന  അമ്മൂമ്മയെ  കണ്ട്‌ ഏതെങ്കിലും കുട്ടികള്‍ പേടിച്ചിട്ടുണ്ടാകാം, അല്ലെങ്കില്‍ കുട്ടിയെ അനുസരിപ്പിക്കാന്‍ ശ്രമിച്ച മുതിര്‍ന്ന ഒരാളുടെ ഭാവനയകാം, അതില്‍  നിന്നു  ഒരു യക്ഷിക്കഥ  രൂപം  കൊണ്ടു.

13 അഭിപ്രായങ്ങൾ:

  1. വ്യത്യസ്തമായ ഒരു കമന്റിന്റെ വാലില്‍ തൂങ്ങി വന്നതാ.. ദാ കിടക്കുന്നു നല്ലൊരു പോസ്റ്റ്‌. ഇത്തരം ഒരുപാട് അമ്മൂമ്മമാരുടെ ഓര്‍മകളാണ് നമ്മുടെ ബാല്യം. വളര്‍ന്നാലും തളര്‍ന്നാലും മറക്കാന്‍ കഴിയാത്ത ബാല്യം. ഇനിയും എഴുതുക. ഇവിടെയൊക്കെ തന്നെ ഉണ്ടാവും :)

    മറുപടിഇല്ലാതാക്കൂ
  2. ബാല്യത്തിലെ രസകരമായ അനുഭവങ്ങള്‍ വളരെ നന്നായി എഴുതി.
    (പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ലിങ്ക മെയില്‍ ചെയ്താല്‍ നന്നായിരുന്നു)

    മറുപടിഇല്ലാതാക്കൂ
  3. എന്തെങ്കിലും ഓര്‍ക്കാനുണ്ടെങ്കില്‍ അത് ബാല്യകാലം തന്നെ. എന്റെ മറ്റു ബ്ലോഗുകളില്‍ എന്റെ ബാല്യത്തിന്റെ തുടിപ്പുണ്ട്. അവിടെ സന്ദര്‍ശിച്ചാലും.
    http://jp-smriti.blogspot.com/

    മറുപടിഇല്ലാതാക്കൂ
  4. ശ്രദ്ധേയം :വളര്‍ന്നാലും തളര്‍ന്നാലും മറക്കാന്‍ കഴിയാത്ത കാലം .സത്യം .
    പ്രോത്സാഹനത്തിനു നന്ദി .


    ഇസ്മായേല്‍, ഇവിടെ വിളിക്കാതെ വന്നതിനും ,പ്രോത്സാഹനം തന്നതിനും നന്ദി .

    പ്രകാശേട്ടന്റെ ബാല്യ കാലം, ഞാന്‍ പോയി കണ്ടു .രസകരം .
    ഇവിടെ വരാന്‍ തോന്നിയതിനു നന്ദി

    മറുപടിഇല്ലാതാക്കൂ
  5. നല്ല ഓര്‍മ്മക്കുറിപ്പ്‌. നേരില്‍ അവിടെയൊക്കെ പോയ പ്രതീതി അനുഭവപ്പെട്ടു. ഭാവുകങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  6. എഴുതാനുള്ളതൊക്കെയും ബാല്യം തന്നെ,
    ചിലര്‍ക്ക് മധുരം ,ചിലര്‍ക്ക് കയ്പ്പ്.
    രണ്ടായാലും ഓര്‍മിച്ചു താലോലിക്കാന്‍ ബാല്യകാലം ഒന്ന് മാത്രം,

    മറുപടിഇല്ലാതാക്കൂ
  7. പ്രവാസിനിക്കുട്ടി രാവിലെ വന്നു എന്നെ വിളിചെന്നീപ്പിച്ചില്ലേ, ഞാന്‍ നേരെ കുളത്തിലേക്ക് ,
    ശബ്തമുണ്ടാക്കാതെ പടവുകള്‍ ഇറങ്ങി ശാന്തമായി ഉറങ്ങുന്ന കുളത്തെയും അതിലെ നിശ്ചല ചിത്രങ്ങളെയും
    തൊട്ടുണര്‍ത്തി . സല്ലപിച്ചു ,നീരാടി പുത്തന്‍ ഉണര്‍വോടെ അകത്തളത്തിലെത്തി . കഞ്ഞിയും പുളിഞ്ചമ്മന്തിയും
    വയറുമുട്ടെ അകത്താക്കി . നേരെ പുസ്തകങ്ങളുടെ ലോകത്തെത്തി . ഞാന്‍ കണ്ടിട്ടില്ലാത്ത പുസ്തകങ്ങള്‍ .
    എനിക്ക് വല്ലാത്ത കൊതി തോന്നി .ഇതു ഞാന്‍ എപ്പോ വായിച്ചു തീര്‍ക്കും ......?എന്റെ മക്കള്‍ക്കും നല്ല
    ഒരു പുസ്തക ശേഖരം ഉണ്ടായിരുന്നു . അതില്‍ " സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ " വായിച്ചുതീര്‍ക്കാന്‍ കുറെ വിഷമിച്ചു .
    എന്നാലും മുഴുവന്‍ വായിച്ചു തീര്‍ത്തു. പ്രവാസിനിക്കുട്ടി വായിച്ചിട്ടുണ്ടാവും . വായിച്ചിരിക്കേണ്ട പുസ്തകമാണ് അല്ലെ ?
    കുളവും ,ചമ്മന്തിയും . പുസ്തകങ്ങളും വല്ലാതെ കൊതിപ്പിച്ചു . ഇപ്പോള്‍ ഇത്രയും.
    വിളിക്കാന്‍ തോന്നിയതില്‍ ഒത്തിരി സന്തോഷം . ഒത്തിരി നന്ദി .

    മറുപടിഇല്ലാതാക്കൂ
  8. ജെയിംസ്‌ , എനിക്ക് തന്ന നല്ല വാക്കുകള്‍ക്ക് നന്ദി .

    മറുപടിഇല്ലാതാക്കൂ
  9. വളരെ നന്ദി ജിക്കു.
    ഈ തിരക്കിനിടയിലും വീട്ടമ്മയെ സന്ദര്‍ശിക്കാന്‍
    തോന്നിയ സന്മനസ്സിന് .

    മറുപടിഇല്ലാതാക്കൂ
  10. നന്നായി എഴുതി.കുട്ടികാലം എത്ര രസമുള്ള കാലമാണ്-നഷ്ടബോധം അലട്ടുന്നു.

    മറുപടിഇല്ലാതാക്കൂ